കേന്ദ്ര സർക്കാരിന് വേണ്ടി കെഎസ്ഇബിയെ ചെയർമാൻ തകർക്കാൻ ശ്രമിക്കുകയാണ്. കെഎസ്ഇബി ചെയർമാന്റെ രാഷ്ട്രീയം വ്യക്തമായെന്നും വർക്കിങ് പ്രസിഡന്റ് ആർ ബാബു പറഞ്ഞു.  

തിരുവനന്തപുരം: ദിവസങ്ങളായി തുടരുന്ന സമരം കടുപ്പിക്കുമെന്ന് വ്യക്തമാക്കി കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്‍ (kseb officers association). 19 ന് വൈദ്യുതി ഭവന്‍ ഉപരോധിക്കാനാണ് ഓഫീസേഴ്സ് അസോസിയേഷന്‍റെ തീരുമാനം.'19 ന് വൈദ്യുതിഭവൻ വളഞ്ഞ് ഉപരോധിക്കും.18 ലെ ചർച്ച ഞങ്ങളെ അറിയിച്ചിട്ടില്ല. കേന്ദ്ര സർക്കാരിന് വേണ്ടി കെഎസ്ഇബിയെ ചെയർമാൻ ബി അശോക് തകർക്കാൻ ശ്രമിക്കുകയാണ്'. കെഎസ്ഇബി ചെയർമാന്‍റെ രാഷ്ട്രീയം വ്യക്തമായെന്നും വർക്കിങ് പ്രസിഡന്‍റ് ആർ ബാബു പറഞ്ഞു. 'നാട്ടിലിറങ്ങിയാല്‍ ബി അശോകും ഒരു സാധാരണക്കാരനാണ്. തിരുത്താന്‍ ജനങ്ങളിറങ്ങിയാല്‍ കേരളത്തില്‍ ജീവിക്കാന്‍ കഴിയില്ല'. വേണ്ടിവന്നാല്‍ വീട്ടില്‍ ചെന്ന് മറുപടി പറയാന്‍ കഴിയുമെന്നും സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം വി കെ മധു പറഞ്ഞു. 

സമരത്തിന്‍റെ പേരിലെ സസ്പെൻഷൻ പിൻവലിച്ചെങ്കിലും കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ നേതാക്കളെ സ്ഥലം മാറ്റിക്കൊണ്ടാണ് ഒരിഞ്ചും വിട്ടുവീഴ്ചക്കില്ലെന്ന് ചെയർമാൻ വ്യക്തമാക്കിയത്. ചെയർമാന് വൈദ്യുതിമന്ത്രി പരിപൂർണ്ണ പിന്തുണ നൽകുമ്പോൾ സിപിഎം വഴി പ്രശ്ന പരിഹാരം തേടാനായിരുന്നു അസോസിയേഷൻ ശ്രമം. പാർട്ടി ഇടപടെൽ വഴി തിങ്കളാഴ്ച വൈദ്യുതിമന്ത്രി ചർച്ച നടത്തുമെന്ന പ്രചാരണം ഉണ്ടായെങ്കിലും ഔദ്യോഗിക ചർച്ചയില്ലെന്ന് മന്ത്രി വ്യക്തമാക്കി. ഒപ്പം സമരം ശക്താക്കാനൊരുങ്ങുന്ന അസോസിയേഷന്‍റെ ആവശ്യങ്ങളെ ഒട്ടും ഗൗരവത്തോടെ കാണുന്നുമില്ല.