കാസ്പ് പദ്ധതിയില്‍ ഉള്‍പെടാത്ത, എപിഎല്‍, ബിപിഎല്‍ വ്യത്യസമില്ലാതെ മൂന്നു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനം വരുന്ന എല്ലാ കുടുംബങ്ങള്‍ക്കും രണ്ട് ലക്ഷം രൂപ വരെയുള്ള സൗജന്യ ചികിത്സാ ആനുകൂല്യവും ലഭ്യമാണെന്ന് കെ സോട്ടോ. 

തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ രോഗികള്‍ക്കായി നടപ്പാക്കിയ ധനസഹായം ഇപ്പോള്‍ ലഭിക്കുന്നില്ലെന്ന നടന്‍ സലിംകുമാറിന്റെ പ്രസ്താവന തെറ്റാണെന്ന് ആരോഗ്യ ഏജന്‍സികള്‍. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് അവയവമാറ്റ ശസ്ത്രക്രിയക്ക് വിധേയരാകുന്നവര്‍ക്ക് കാരുണ്യ പദ്ധതി വഴി അഞ്ചു ലക്ഷം രൂപ ധനസഹായം നല്‍കിയിരുന്നില്ലെന്ന് സംസ്ഥാന ഹെല്‍ത്ത് ഏജന്‍സിയും കേരള സ്റ്റേറ്റ് ഓര്‍ഗന്‍ ആന്റ് ടിഷ്യൂ ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷനും (കെ സോട്ടോ) അറിയിച്ചു. 

'കാസ്പ് പദ്ധതി വഴി അര്‍ഹരായവര്‍ക്ക് അഞ്ചു ലക്ഷം രൂപയുടെ ചികിത്സാ ധനസഹായം നല്‍കി വരുന്നത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലം മുതലാണ്. കൂടാതെ കാസ്പ് പദ്ധതിയില്‍ ഉള്‍പെടാത്ത, എപിഎല്‍, ബിപിഎല്‍ വ്യത്യസമില്ലാതെ മൂന്നു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനം വരുന്ന എല്ലാ കുടുംബങ്ങള്‍ക്കും രണ്ട് ലക്ഷം രൂപ വരെയുള്ള സൗജന്യ ചികിത്സാ ആനുകൂല്യവും ലഭ്യമാണ്. വൃക്ക സംബന്ധമായ അസുഖങ്ങള്‍ക്ക് മൂന്നു ലക്ഷം രൂപ വരെ ചികിത്സാ ആനുകൂല്യം ഇപ്പോള്‍ നല്‍കുന്നുണ്ട്.' മറിച്ചുള്ള ആരോപണങ്ങള്‍ തികച്ചും തെറ്റാണെന്ന് ആരോഗ്യ ഏജന്‍സികള്‍ അറിയിച്ചു. 

കൊച്ചിയിലെ സ്വകാര്യ അമൃത ആശുപത്രിയില്‍ കരള്‍ മാറ്റി വെച്ചവരുടെ കൂട്ടായ്മയുടെ ഉദ്ഘാടന ചടങ്ങിലായിരുന്നു സലിംകുമാര്‍ പരാമര്‍ശം. അവയവമാറ്റ ശസ്ത്രക്രിയക്ക് വിധേയരാകുന്നവര്‍ക്ക് കാരുണ്യ പദ്ധതി വഴി ലഭിച്ചിരുന്ന ധനസഹായം ഇപ്പോള്‍ ലഭിക്കുന്നില്ലെന്നാണ് സലിംകുമാര്‍ പറഞ്ഞത്. സഹായം ലഭിക്കാനായി സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ കഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. പലരും മരണത്തെ തൊട്ടുമുന്നില്‍ കാണുന്ന അവസരത്തിലാണ് കരള്‍ രോഗങ്ങളെപ്പറ്റി അറിയുന്നതെന്നും ഈ ഘട്ടത്തില്‍ ഇവരെ ജീവിതത്തിലേക്ക് തിരികെയെത്തിക്കുന്ന ഡോക്ടര്‍മാര്‍ ദൈവതുല്യരാണെന്നും സലിം കുമാര്‍ പറഞ്ഞിരുന്നു.

ക്യാൻസര്‍ ബാധിതയായ ഭാര്യക്ക് ധൈര്യം പകരാൻ ഭര്‍ത്താവിന്‍റെ സ്നേഹസമ്മാനം; വീഡിയോ

YouTube video player