Asianet News MalayalamAsianet News Malayalam

കാട്ടാക്കട മര്‍ദ്ദനം; പ്രതികളെ പിടികൂടാതെ പൊലീസ്, പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് തെരച്ചിലെന്ന് വാദം

പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് തെരച്ചിൽ നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. ഇതിനിടെ പ്രതികൾ ഇന്ന് ജാമ്യം തേടി കോടതിയെ സമീപിക്കും എന്നാണ് സൂചന.

ksrtc employees brutally beating up the father in front of his daughter police investigation continues
Author
First Published Sep 22, 2022, 6:16 AM IST

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയിൽ വിദ്യാർത്ഥി കൺസഷൻ തേടിയെത്തിയ അച്ഛനെയും മകളെയും കെഎസ്ആർടിസി ജീവനക്കാര്‍ ആക്രമിച്ച കേസിൽ പൊലീസ് അന്വേഷണം തുടരുന്നു. ഇന്നലെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയെങ്കിലും പ്രതികളെ ഇതുവരെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് തെരച്ചിൽ നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. ഇതിനിടെ പ്രതികൾ ഇന്ന് ജാമ്യം തേടി കോടതിയെ സമീപിക്കും എന്നാണ് സൂചന.

അതേസമയം, ആക്രമണ ദൃശ്യങ്ങളിൽ കണ്ട മെക്കാനിക് അജിക്കെതിരെയും ഇന്ന് അച്ചടക്ക നടപടി ഉണ്ടായേക്കും. ദൃശ്യങ്ങൾ പരിശോധിച്ച കെഎസ്ആർടിസി വിജിലൻസ് സംഘം അജിയെ തിരിച്ചറിഞ്ഞു. ഇയാൾക്കെതിരെ നടപടി ഇല്ലാത്തതിൽ വ്യാപക വിമർശനം ഉയർന്നിരുന്നു. ഇതിൻറെ ഭാഗമായി ഇന്നലെ രാത്രി കെഎസ്ആർടിസി വിജിലൻസ് സംഘം വീട്ടിൽ ചെന്ന് മർദ്ദനമേറ്റ പ്രേമനന്റെയും മകളുടെയും ഒപ്പമുണ്ടായിരുന്ന മകളുടെ കൂട്ടുകാരിയുടെയും മൊഴി രേഖപ്പെടുത്തി. ആഭ്യന്തര അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് ലഭിച്ചാലുടൻ കുറ്റക്കാർക്കെതിരെ കടുത്ത നടപടികളിലേക്ക് നീങ്ങാനാണ് മാനേജ്മെന്റിന്റെ ആലോചന.

സംഭവം ഇന്ന് ഹൈക്കോടതി പരിഗണിക്കും. മർദ്ദനത്തിൽ അടിയന്തര റിപ്പോർട്ട് നൽകാൻ നേരത്തെ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദ്ദേശിച്ചിരുന്നു. കെഎസ്ആർടിസി എം ഡി ബിജു പ്രഭാകറിന്‍റെ അന്വേഷണ റിപ്പോർട്ട് ഇന്ന് ഹൈക്കോടിയ്ക്ക് കൈമാറും. കാട്ടക്കട സംഭവത്തിൽ ജീവനക്കാർക്ക് വീഴ്ച പറ്റിയെന്നാണ് എംഡിയുടെ റിപ്പോർട്ടില്‍ പറയുന്നത്.

Also Read: പരീക്ഷ കഴിഞ്ഞു, കെഎസ്ആ‌ർടിസിയിൽ അടിയേറ്റ് ആശുപത്രിയിലായ പപ്പയെ കാണാൻ മകളെത്തി; 'നന്നായി എഴുതാൻ പറ്റിയില്ല'

അന്ന് സംഭവിച്ചത്...

മകൾ രേഷ്മയ്ക്കും  മകളുടെ സുഹൃത്തിനുമൊപ്പം കൺസഷൻ കാർഡ് പുതുക്കാൻ എത്തിയതായിരുന്നു ആമച്ചൽ സ്വദേശിയും പൂവച്ചൽ പഞ്ചായത്ത് ക്ലാർക്കുമായ പ്രേമനൻ. പുതിയ കൺസഷൻ കാർഡ് നൽകാൻ കോഴ്സ് സർട്ടിഫിക്കറ്റ് വേണമെന്ന് ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടു. മൂന്ന് മാസം മുമ്പ് കാർഡ് എടുത്തപ്പോൾ കോഴ്സ് സർട്ടിഫിക്കറ്റ് നൽകിയതാണെന്നും പുതുക്കാൻ ആവശ്യമില്ലെന്നും പ്രേമനൻ മറുപടി നൽകിയതോടെ വാക്കേറ്റമായി. വെറുതെയല്ല കെഎസ്ആർടിസി രക്ഷപെടാത്തതെന്ന് പ്രേമനൻ പറഞ്ഞതും ജീവനക്കാരെ ചൊടിപ്പിച്ചു. ഇതിന് പിന്നാലെയാണ് ജീവനക്കാർ  ചേർന്ന് പ്രേമനന്‍റെ കഴുത്തിന് കുത്തിപ്പിടിച്ച് തൊട്ടടുത്തുള്ള ഗ്രില്ലിട്ട വിശ്രമമുറിയിലേക്ക് തള്ളിയിട്ട് മര്‍ദ്ദിച്ചത്.

അച്ഛനെ വെറുതേ വിടണമെന്ന് രേഷ്മയും സംഭവസ്ഥലത്തുണ്ടായിരുന്നവരും കരഞ്ഞപേക്ഷിച്ചിട്ടും കേൾക്കാതെയായിരുന്നു അതിക്രമം. തടയാനെത്തിയപ്പോൾ രേഷ്മയെ തള്ളിമാറ്റി.  തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനിലെത്തി രേഷ്മയും സുഹൃത്തും പരാതി നൽകിയതിന് പിന്നാലെ പൊലീസെത്തിയാണ് പ്രേമനനെ തടങ്കലിൽ നിന്ന് ജീവനക്കാര്‍ മോചിപ്പിച്ചത്. ആക്രമണത്തിൽ കോൺക്രീറ്റ് ഇരിപ്പിടത്തിൽ ഇടിച്ച് പ്രേമനന് പരിക്കേറ്റു. സംഭവത്തിൽ 4 ജീവനക്കാരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തതിട്ടുണ്ട്.  സിഐടിയുഭാരവാഹികളായ  ആര്യനാട് യൂണിറ്റിലെ സ്റ്റേഷൻ മാസ്റ്റര്‍ എ.മുഹമ്മദ് ഷെരീഫ്, കാട്ടാക്കട ഡിപ്പോയിലെ ഡ്യൂട്ടി ഗാര്‍ഡ് എസ്.ആര്‍,സുരേഷ് കുമാര്‍, കണ്ടക്ടര്‍ എൻ.അനിൽ കുമാര്‍, ഐഎൻടിയുസി പ്രവര്‍ത്തകനും അസിസ്റ്റന്‍റ് സി.പിയുമായ മിലൻ ഡോറിച്ച്  എന്നിവരെ അന്വേഷണവിധേയരായി സസ്പെൻ‍ഡ് ചെയ്തു. 45 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി വകുപ്പ് തല നടപടിയെടുക്കാനാണ് ഗതാഗതമന്ത്രിയുടെ നിര്‍ദ്ദേശം. 

Follow Us:
Download App:
  • android
  • ios