കെഎസ്ആർടിസി: 'പ്രതിസന്ധി കടക്കാൻ ജീവനക്കാർ അധികസമയം ജോലി ചെയ്യണം'
കെഎസ്ആർടിസി ശമ്പള ബാധ്യത സർക്കാരിന് ഏറ്റെടുക്കാനാകില്ല. പൊതുമേഖലയിൽ ശമ്പളം കൊടുക്കാനുള്ള ബാധ്യത സ്ഥാപനത്തിനാണ്. കെഎസ്ആർടിസിക്ക് കൂടുതൽ ബസുകൾ രംഗത്തിറക്കും.
തിരുവനന്തപുരം: കെഎസ്ആർടിസി പ്രതിസന്ധി മറികടക്കാൻ 12 മണിക്കൂർ ഡ്യൂട്ടി ചെയ്യാൻ ജീവനക്കാർ തയ്യാറാകണമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. സർവ്വീസ് വർധിപ്പിക്കാൻ ജീവനക്കാരുടെ ഡ്യൂട്ടി രീതി മാറ്റണം. അധികസർവ്വീസ് നടത്തിയാൽ പ്രതിസന്ധി കുറയ്ക്കാമെന്നും മന്ത്രി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന്റെ മിനിസ്റ്റർ ഓൺലൈൻ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
രാവിലെ 7 മുതല്‍ 11 വരെയും വൈകിട്ട് 3 മുതല്‍ രാത്രി 8 വരെയുമാണ് കെഎസ്ആർടിസിക്ക് കൂടുതല്‍ യാത്രക്കാരെ ലഭിക്കുന്നത്. ജീവനക്കാര്‍ക്ക് വിവിധ തരം ബാറ്റകളും, ഡബിള്‍ ഡ്യൂട്ടിയും,പരമാവധി 4 മണിക്കൂര്‍ വരെ അലവന്‍സ് നല്‍കിയുമാണ് ഈ സമയങ്ങളില്‍ കൂടുതല്‍ ബസ്സുകള്‍ ഓപ്പറേറ്റ് ചെയ്യുന്നത്. ആവശ്യത്തിന് ജീവനക്കാരെ കിട്ടാത്തതിനാല്‍ 350 ബസ്സുകളോളം പ്രതിദിനം സര്‍വ്വീസ് മുടങ്ങുന്ന സാഹചര്യമാണുള്ളത്.ചെലവ് ചുരുക്കി വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് 12 മണിക്കൂര്‍ ഡ്യൂട്ടി എന്ന നിര്‍ദ്ദേശം കെഎസ്ആര്‍ടിസി യൂണിയനുകളുടെ സജീവ പരിഗണനക്ക് വച്ചിരിക്കുന്നത്.
കെഎസ്ആർടിസി ശമ്പള ബാധ്യത സർക്കാരിന് ഏറ്റെടുക്കാനാകില്ല. സര്‍വ്വീസ് മേഖലയെന്നത് കണക്കിലെടുത്താണ് പൊതുമേഖലാ സ്ഥപനമായ കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ സഹായം നല്‍കുന്നത്. പൊതുമേഖലയിൽ ശമ്പളം കൊടുക്കാനുള്ള ബാധ്യത സ്ഥാപനത്തിനാണ്. കെഎസ്ആർടിസിക്ക് കൂടുതൽ ബസുകൾ രംഗത്തിറക്കും. 400 സിഎൻജി ബസും 50 ഇലക്ട്രിക് ബസും ഉടനെത്തും. 620 ബസുകൾ ഉടൻ ആക്രിവിലയ്ക്ക് വിൽക്കും. സ്വിഫ്റ്റ് ബസുകൾക്ക് മറ്റ് ബസുകളേക്കാൾ അപകടം കുറവാണ്.
ഗതാഗത നിയമലംഘനം കണ്ടെത്തുന്നതിന് സംസ്ഥാനത്ത് 726 ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ക്യാമറകള്‍ സ്ഥാപിക്കും. ഇതിന്‍റെ ട്രയല്‍ രണ്‍ ഒരുമാസത്തിനുള്ളില്‍ പൂര്‍തതിയാക്കും. അതോടെ അനാവശ്യ പിഴ ചുമത്തുവെന്ന പരാതികള്‍ ഇല്ലാതാകുമെന്നും മന്ത്രി മിനിസ്റ്റര്‍ ഓണ്‍ലൈന്‍ പരിപാടിയില്‍ വ്യക്തമാക്കി.