കാട്ടാക്കട ആക്രമണം: പ്രതികളുടെ അറസ്റ്റ് വൈകുന്നതിനെതിരെ പ്രേമനൻ, മുഖ്യമന്ത്രിക്ക് പരാതി നൽകി
സമൂഹ മനസ്സാക്ഷിയെ നടത്തിയ അതിക്രമം നടന്ന ഒരാഴ്ച പിന്നിട്ടിട്ടും പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്യാത്തതിനെ തുടർന്നാണ് മർദ്ദനമേറ്റ പ്രേമനെ മുഖ്യമന്ത്രിയെയും ഡിജിപിയെയും സമീപിച്ചത്.
തിരുവനന്തപുരം: കാട്ടാക്കടയിൽ തന്നെയും മകളെയും ആക്രമിച്ച കെഎസ്ആര്‍ടിസി ജീവനക്കാരായ പ്രതികളുടെ അറസ്റ്റ് വൈകുന്നതിൽ മർദ്ദനത്തിനിരയായ പ്രേമനൻ മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നൽകി. പ്രതികൾക്കെതിരെ എസ് സി എസ് ടി അതിക്രമ വകുപ്പ് ചുമത്തണമെന്ന് പ്രേമനൻ ആവശ്യപ്പെട്ടു. പ്രതികളെ ഉടൻ പിടികൂടണമെന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി യുടെ ഓഫീസ് നിർദ്ദേശം നൽകിയതായി പ്രേമനൻ അറിയിച്ചു. ഇതിനിടെ കേസിൽ നാലാം പ്രതിയായ അജി കുമാറിനെയും കെഎസ്ആർടിസി സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു.
സമൂഹ മനസ്സാക്ഷിയെ നടത്തിയ അതിക്രമം നടന്ന ഒരാഴ്ച പിന്നിട്ടിട്ടും പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്യാത്തതിനെ തുടർന്നാണ് മർദ്ദനമേറ്റ പ്രേമനെ മുഖ്യമന്ത്രിയെയും ഡിജിപിയെയും സമീപിച്ചത്. സെക്രട്ടറിയേറ്റിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ നേരിട്ട് ചെന്നാണ് പ്രേമനൻ പരാതി കൈമാറിയത്. സർക്കാറിന് തന്നെ നാണക്കേടായ കേസിൽ പ്രതികളെ ഉടൻ പിടികൂടണമെന്ന് തന്റെ മുന്നിൽവച്ച് പൊലീസ് ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദ്ദേശം നൽകിയതായി പ്രേമനൻ അറിയിച്ചു.
അതിനിടെ കേസിൽ നാലാം പ്രതിയായ മെക്കാനിക്ക് എസ് അജികുമാറിനെ കൂടി കെഎസ്ആർടിസി മാനേജ്മെൻറ് സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. ആക്രമണ ദൃശ്യങ്ങളിൽ യൂണിഫോമിൽ കണ്ട അജിക്കെതിരെ കേസെടുക്കാത്തതിലും കെഎസ്ആർടിസി നടപടി എടുക്കാത്തതിലും വിമർശനം ഉണ്ടായിരുന്നു. പിന്നീട് പൊലീസ് ദൃശ്യങ്ങൾ പരിശോധിച്ച ശേഷം അജിയെയും പ്രതിചേർത്തു. സമാന്തരമായി കെഎസ്ആർടിസി വിജിലൻസ് വിഭാഗം നടത്തിയ ആഭ്യന്തര പരിശോധന റിപ്പോർട്ട് അടിസ്ഥാനത്തിലാണ് സസ്പെൻഷൻ. തിരുവനന്തപുരം അഡിഷണൽ സെഷൻസ് കോടതി നാളെയാണ് പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. അതുവരെ ഒളിവിൽ തുടരാനാണ് പ്രതികളുടെ തീരുമാനം.