ബെവ്കോയ്ക്ക് ഭൂമിയും കെട്ടിടവും, ഔട്ട്‌ലെറ്റ് ഡിപ്പോയ്ക്ക് പുറത്ത്: പിന്നോട്ടില്ലെന്ന് കെഎസ്ആർടിസി എംഡി
കെഎസ്ആർടിസിയുടെ സ്ഥലത്ത് കെട്ടിടങ്ങളുടെ നിർമ്മാണവും വാടകയും ബെവ്കോ നൽകണമെന്നാണ് ശുപാർശയിൽ അറിയിച്ചിരിക്കുന്നത്
തിരുവനന്തപുരം: ബെവ്കോ ഔട്ട്ലെറ്റുകൾ തുറക്കാനുള്ള തീരുമാനവുമായി കെഎസ്ആർടിസി മുന്നോട്ട് തന്നെ. കെഎസ്ആർടിസിയുടെ ഭൂമിയും കെട്ടിടങ്ങളും ദീർഘകാല പാട്ടത്തിന് ബെവ്കോയ്ക്ക് നൽകാനാണ് നീക്കമെന്ന് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ബിജു പ്രഭാകർ തൊഴിലാളി യൂണിയനുകളോട് വ്യക്തമാക്കി.
ബെവ്കോ ഔട്ട് ലെറ്റുകൾ ഡിപ്പോകൾക്കുള്ളിൽ തുറക്കില്ലെന്ന് ബിജു പ്രഭാകർ അറിയിച്ചു. ഡിപ്പോകൾക്ക് പുറത്തുളള ഭൂമിയിലായിരിക്കും ബെവ്കോ ഔട്ട്‌ലെറ്റുകൾ തുറക്കുക. കെഎസ്ആർടിസിയുടെ ഭൂമിയിൽ ബെവ്കോയുമായി സഹകരിച്ചാകും കെട്ടിടങ്ങൾ നിർമ്മിക്കുക. ഇതിനുള്ള ശുപാർശ നൽകിയെന്നും ബിജു പ്രഭാകർ തൊഴിലാളി യൂണിയൻ നേതാക്കളെ അറിയിച്ചു.
കെഎസ്ആർടിസിയുടെ സ്ഥലത്ത് കെട്ടിടങ്ങളുടെ നിർമ്മാണവും വാടകയും ബെവ്കോ നൽകണമെന്നാണ് ശുപാർശയിൽ അറിയിച്ചിരിക്കുന്നത്. ഭൂമി ദീർഘകാല പാട്ടത്തിന് നൽകും. കെഎസ്ആർടിസിയുടെ ഉപയോഗിക്കാതെ കിടക്കുന്ന കെട്ടിടങ്ങളും കൈമാറും. ഇതിനായി അനുയോജ്യമായ ഭൂമി കണ്ടെത്തി കഴിഞ്ഞിട്ടുണ്ടെന്നും യോഗത്തെ ചെയർമാൻ അറിയിച്ചു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona