കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്ക് ബസ് സർവീസ് ഇല്ലെന്ന് കെ.എസ്.ആര്‍.ടി.സി അധികൃതർ അറിയിച്ചു.
കോഴിക്കോട്: ഓണ്‍ലൈനായും അല്ലാതെയും ടിക്കറ്റ് ബുക്ക് ചെയ്ത് യാത്രക്ക് തയ്യാറായി എത്തിയ യാത്രക്കാരോട് അങ്ങനെ ഒരു ബസ് ഇല്ലെന്ന് പറഞ്ഞ് കെ.എസ്.ആര്‍.ടി.സി അധികൃതര്‍. കോഴിക്കോട് മാവൂര്‍ റോഡിലെ കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനലിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ഇന്നലെ രാത്രി 11.05ന് കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ടിയിരുന്ന സൂപ്പര്‍ ഫാസ്റ്റ് ബസില്‍ ടിക്കറ്റ് ബുക്ക് ചെയ്ത 15ഓളം യാത്രക്കാരാണ് എന്ത് ചെയ്യണമെന്നറിയാതെ അനിശ്ചിതത്വത്തിലായത്.
കൃത്യസമയത്ത് ബസ് ടെര്‍മിനലില്‍ എത്തിയെങ്കിലും യാത്രക്കാര്‍ ഉള്ളില്‍ കയറിയപ്പോള്‍ തങ്ങള്‍ ബുക്ക് ചെയ്ത സീറ്റിലെല്ലാം മറ്റ് യാത്രക്കാര്‍ ഇരിക്കുന്നുണ്ടായിരുന്നു. കണ്ടക്ടറോട് കാര്യം പറഞ്ഞ് ഓണ്‍ലൈന്‍ ടിക്കറ്റ് കാണിച്ചെങ്കിലും അങ്ങനെ ഒരു ബസ് സര്‍വീസ് നടത്തുന്നില്ലെന്നും സാങ്കേതിക പിഴവ് സംഭവിച്ചതാകാം കാരണം എന്ന മറുപടിയുമാണ് ലഭിച്ചത്. ഇതോടെ യാത്രക്കാര്‍ ബഹളമുണ്ടാക്കുകയായിരുന്നു. ടിക്കറ്റിന്റെ പണം തിരികെ നല്‍കാമെന്ന അധികൃതരുടെ വാദം യാത്രക്കാര്‍ ചെവിക്കൊണ്ടില്ല. ഓണാവധി കഴിഞ്ഞ് പോകുന്ന വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ തങ്ങള്‍ക്ക് ലക്ഷ്യസ്ഥാനത്തെത്താന്‍ മറ്റ് സൗകര്യങ്ങള്‍ വേണമെന്ന നിലപാടില്‍ ഉറച്ചുനിന്നതോടെ അധികൃതരും ആശയക്കുഴപ്പത്തിലായി. ബഹളം തുടര്‍ന്നതോടെ പോലീസും സ്ഥലത്തെത്തിയിരുന്നു. ഒടുവില്‍ 12.15ഓടെ മുഴുവന്‍ യാത്രക്കാര്‍ക്കും മറ്റൊരു ബസില്‍ യാത്ര ഏര്‍പ്പെടുത്തി. എവിടെയാണ് സാങ്കേതിക പിഴവ് സംഭവിച്ചതെന്ന കാര്യത്തില്‍ അന്വേഷണം നടന്നുവരികയാണ്.


