KSRTC| സമരം രണ്ടാം ദിനം; പരമാവധി സര്‍വീസുകള്‍ നടത്തുമെന്ന് കെഎസ്ആര്‍ടിസി
ജോലിക്കെത്തുന്ന തൊഴിലാളികളെ ഉപയോഗിച്ച് ഇന്ന് പരമാവധി സർവ്വീസുകൾ നടത്താൻ കെഎസ്ആർടിസി സിഎംഡി യൂണിറ്റ് ഓഫീസർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിൽ (KSRTC) ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് പ്രതിപക്ഷ തൊഴിലാളി സംഘടനയായ ടിഡിഎഫിന്‍റേയും ഒപ്പം എഐടിയുസിയുടെയും പണിമുടക്ക് (Union Strike) തുടരുകയാണ്. ഇന്നലെ മാത്രം സമരം പ്രഖ്യാപിച്ചിരുന്ന എഐടിയുസിയുടെ എംപ്ളോയീസ് യൂണിയനാണ് ഇന്ന് കൂടി പണിമുടക്ക് നീട്ടിയത്. സിഐടിയു, ബിഎംഎസ് യൂണിയനുകളുടെ 24 മണിക്കൂര്‍ പണിമുടക്ക് അര്‍ദ്ധരാത്രി അവസാനിച്ചിരുന്നു. അതേസമയം ജോലിക്കെത്തുന്ന തൊഴിലാളികളെ ഉപയോഗിച്ച് ഇന്ന് പരമാവധി സർവ്വീസുകൾ നടത്താൻ കെഎസ്ആർടിസി സിഎംഡി യൂണിറ്റ് ഓഫീസർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
സമരത്തിൽ പങ്കെടുക്കാത്ത ജീവനക്കാരെ ഉപയോഗിച്ച് സർവീസ് നടത്താനാണ് നിർദ്ദേശം. ഇതിന് വേണ്ടി പരമാവധി സൗകര്യം ചെയ്യാൻ യൂണിറ്റ് ഓഫീസർമാരോട് സിഎം ഡി നിർദേശിച്ചു. സമരത്തിൽ പങ്കെടുക്കാതെ ഹാജരാകുന്ന ജീവനക്കാരെ ഉപയോഗിച്ച് സർവ്വീസുകൾ അയയ്ക്കണമെന്നും അതിനായി ജീവനക്കാരെ മുൻകൂട്ടി നിയോഗിക്കണമെന്നുമാണ് നിർദ്ദേശം.
2016ല്‍ കാലാവധി പൂര്‍ത്തിയായ ശമ്പള പരിഷ്കരണ കരാര്‍ പുതുക്കാതെ ജീവനക്കാരെ അവഗണിക്കുന്ന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചാണ് ജീവനക്കാര്‍ പണിമുടക്കുന്നത്. ഡയസ്നോണ്‍ പ്രഖ്യാപനം തള്ളി ജീവനക്കാര്‍ ഒന്നടങ്കം പണിമുടക്കിയോതോടെ കെഎസ്ആര്‍ടിസിയുടെ ഒരു ബസും ഇന്നലെ നിരത്തിലിറങ്ങിയില്ല. ഹാജരാകാത്ത ജീവനക്കാരുടെ വേതനം പിടിക്കുമെന്ന് കെഎസ്ആര്‍സി ഉത്തരവിറക്കി. ജീവനക്കാരുടെ ആവശ്യം ന്യായമാണെങ്കിലും ശമ്പള പരിഷ്കരണം 30 കോടിയുടെ അധിക ബാധ്യതയുണ്ടാക്കുമെന്നും സാവകാശം വേണമെന്നും ഗതാഗാതമന്ത്രി വ്യക്തമാക്കി.
Read Also : KSRTC| ഡയസ്നോണ്‍ തള്ളി ജീവനക്കാര്‍; ഒരു ബസുപോലും നിരത്തിലിറങ്ങിയില്ല, വലഞ്ഞ് ജനം