താല്‍ക്കാലിക ഡ്രൈവർമാരുടെ പിരിച്ചുവിടൽ; കെഎസ്ആര്‍ടിസി അപ്പീൽ നൽകും
എം പാനൽ ഡ്രൈവർമാരെ പിരിച്ചുവിടാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ കെഎസ്ആര്‍ടിസി സുപ്രീംകോടതിയെ സമീപിക്കും. അഡ്വക്കേറ്റ് ജനറലുമായി ആലോചിച്ച് നടപടി സ്വീകരിക്കാൻ കെഎസ്ആര്‍ടിസി എം ഡി യെ ചുമതലപ്പെടുത്തി.
തിരുവനന്തപുരം: താല്‍ക്കാലിക കണ്ടക്ടര്‍മാരെ പിരിച്ചുവിടാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ കെഎസ്ആര്‍ടിസി സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കും. ഉത്തരവ് നടപ്പാക്കിയാല്‍ പ്രതിദിനം അറുന്നൂറോളം സര്‍വ്വീസുകള്‍ മുടങ്ങുന്ന സഹാചര്യമുണ്ടാകുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു.
1565 താല്‍ക്കാലിക ഡ്രൈവര്‍മാരെ ഈ മാസം 30നകം പിരിച്ചുവിടണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്. സ്ഥിരം ജീവനക്കാര്‍ അര്‍ഹതപ്പെട്ട അവധിയെടുക്കുമ്പോഴുളള ഒഴിവിലേക്കാണ് താല്‍ക്കാലിക ഡ്രൈവര്‍മാരെ നിയോഗിച്ചിരുന്നത്. സര്‍വ്വീസുകള്‍ മുടങ്ങാതിരിക്കാനുള്ള ക്രമീകരണമായിരുന്നു അതെന്ന് ഗതാഗതമന്ത്രി വിശദീകരിച്ചു. ഈ വസ്തുതക്ക് വേണ്ടത്ര ഊന്നല്‍ നല്‍കാതെയുള്ള നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ വിധി. ഇത് സുപ്രീംകോടതിയെ ബോധ്യപ്പെടുത്തും. അഡ്വക്കേറ്റ് ജനറലുമായി ആലോചിച്ച് നടപടി സ്വീകരിക്കാന്‍ കെഎസ്ആര്‍ടിസി എം ഡി യെ ചുമതലപ്പെടുത്തി.
ഗതാഗത സെക്രട്ടറി, കെഎസ്ആര്‍ടിസി എം ഡി, നിയമ സെക്രട്ടറി എന്നിവര്‍ പങ്കെടുത്ത ഉന്നതതലയോഗമാണ് അപ്പീല്‍ നല്‍കാന്‍ തീരുമാനിച്ചത്. താല്‍ക്കാലിക കണ്ടക്ടര്‍മാരെ പരിച്ചുവിട്ടപ്പോള്‍ പി എസ് സി ലിസ്റ്റില്‍ നിന്ന് ഉടന്‍ നിയമനം നടത്താന്‍ കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഡ്രൈവര്‍മാരുടെ കാര്യത്തില്‍ പി എസ് സി ലിസ്റ്റ് നിലവില്‍ ഇല്ലെന്നും, പുതിയ നിയമനത്തിന് നിര്‍ദ്ദേശമില്ലെന്നും ഗതാഗതമന്ത്രി വിശദീകരിച്ചു.