യൂണിവേഴ്സിറ്റി കോളേജിലെ ആത്മഹത്യാ ശ്രമം; ഗവർണർക്ക് നിവേദനവുമായി കെഎസ്‍യു
സംഭവത്തെക്കുറിച്ചും യൂണിവേഴ്സിറ്റിയിലെ സംഘടനാ പ്രവർത്തനങ്ങളെക്കുറിച്ചും അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് കെഎസ്‍യു ഗവർണർക്ക് നിവേദനം നൽകിയിരിക്കുന്നത്.
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കെഎസ്‍യു സംസ്ഥാന സമിതി ഗവർണർക്ക് നിവേദനം നൽകി. കേരളാ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥി രാഷട്രീയത്തെക്കുറിച്ചും സംഘടനാ പ്രവർത്തനങ്ങളെക്കുറിച്ചും വിശദമായ അന്വേഷണം നടത്തണമെന്നും നിവേദനത്തിൽ കെഎസ്‍യു ആവശ്യപ്പെട്ടു.
എസ്എഫ്ഐ മാനസികമായി നിരന്തരം പീഡിപ്പിച്ചുവെന്ന് കുറിപ്പെഴുതിവെച്ച് യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചത് വലിയ വിവാദമായിരുന്നു.
സംഘടനാ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ നേതാക്കളിൽ നിന്നും സമ്മർദ്ദം ഉണ്ടായെന്നും പാർട്ടി പരിപാടികളിൽ പങ്കെടുക്കാത്തതിനാൽ തന്നെ ഒറ്റപ്പെടുത്തിയെന്നും വിദ്യാർത്ഥി ആത്മഹത്യാ കുറിപ്പിൽ എഴുതിയിരുന്നു. ഈ സാഹചര്യത്തിലാണ് സംഭവത്തെക്കുറിച്ചും യൂണിവേഴ്സിറ്റിയിലെ സംഘടനാ പ്രവർത്തനങ്ങളെക്കുറിച്ചും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കെഎസ്‍യു ഗവർണർക്ക് നിവേദനം നൽകിയിരിക്കുന്നത്.
സംഭവത്തിൽ സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. കോളേജ് വിദ്യാഭ്യാസ ഡയറക്ടറും കോളേജ് പ്രിൻസിപ്പലും അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്‍റണി ഡൊമിനിക് ആവശ്യപ്പെട്ടു.
എന്നാൽ വിദ്യാർത്ഥിയോ രക്ഷിതാക്കളോ ഇതുവരെ പൊലീസിൽ പരാതി നൽകിയിട്ടില്ല. ആത്മഹത്യക്ക് ശ്രമിച്ച പെൺകുട്ടി പരാതിയൊന്നും നൽകിയിട്ടില്ലെന്ന് കോളേജ് പ്രിൻസിപ്പാളും പറഞ്ഞു. അതേസമയം സംഘടനക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെ പൂര്‍ണ്ണമായും തള്ളിക്കളയുകയാണ് എസ്എഫ്ഐ.