നവകേരള സദസിനെതിരായ പ്രതിഷേധം തുടരുമെന്ന് കെഎസ്‌യു
കരിങ്കൊടി കൊണ്ട് പ്രതിഷേധിച്ചവരെ കയ്യൂക്ക് കൊണ്ട് നേരിട്ട ഡിവൈഎഫ്‌ഐക്കും പൊലീസിനും എതിരെയുളള പ്രതികരണം കൂടിയാണ് എറണാകുളം ജില്ലയിലെ പ്രതിഷേധമെന്നും അലോഷ്യസ്.
![ksu will continue protesting against the Navakerala Sadas says aloshious xavier joy ksu will continue protesting against the Navakerala Sadas says aloshious xavier joy](https://static-ai.asianetnews.com/images/01hha6617ktd5zsrfarew5agby/ksu-pinarayi-vijayan_363x203xt.jpg)
തിരുവനന്തപുരം: നവകേരള സദസിനെതിരായ പ്രതിഷേധം തുടരുമെന്ന് കെഎസ്‌യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍. കരിങ്കൊടി കൊണ്ട് പ്രതിഷേധിച്ചവരെ കയ്യൂക്ക് കൊണ്ട് നേരിട്ട ഡിവൈഎഫ്‌ഐക്കും കേരളാ പൊലീസിനും എതിരെയുളള പ്രതികരണം കൂടിയാണ് എറണാകുളം ജില്ലയിലെ പ്രതിഷേധമെന്നും അലോഷ്യസ് പറഞ്ഞു.
അലോഷ്യസ് സേവ്യറുടെ കുറിപ്പ്: നവകേരള സദസ്സിന് നേരെ പ്രതിഷേധങ്ങള്‍ കടുപ്പിക്കാന്‍ തന്നെയാണ് KSU തീരുമാനം. കേവലം കരിങ്കൊടി കൊണ്ട് മാത്രം KSU പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിഷേധം രേഖപ്പെടുത്തിയപ്പോള്‍ അതിനെ കയ്യൂക്ക് കൊണ്ട് നേരിടാന്‍ തീരുമാനിച്ച കേരളത്തിലെ DYFIക്കും കേരള പോലീസിനും എതിരെയുള്ള പ്രതികരണം കൂടിയാണ് എറണാകുളം ജില്ലയില്‍ മുഖ്യമന്ത്രിക്ക് നേരെ നടന്ന പ്രതിഷേധം. KSU സംസ്ഥാന വ്യാപകമായി സര്‍ക്കാരിന് നേരെയുള്ള പ്രതിഷേധം തുടരുക തന്നെ ചെയ്യും.
എല്‍ദോസ് കുന്നപ്പിള്ളിയെ കയ്യേറ്റം ചെയ്‌തെന്ന് പരാതി
കൊച്ചി: പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയെ കയ്യേറ്റം ചെയ്‌തെന്ന് പരാതി. എംഎല്‍എയുടെ ഡ്രൈവര്‍ക്ക് മര്‍ദനമേറ്റു. നവകേരള യാത്രയ്‌ക്കെതിരായ പ്രതിഷേധത്തിനിടെ മര്‍ദനമേറ്റ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ആശുപത്രിയില്‍ എത്തിച്ചപ്പോഴായിരുന്നു സംഭവം. ആശുപത്രി മുറ്റത്തുവെച്ചാണ് ഒരു സംഘമാളുകള്‍ എംഎല്‍എയെ കയ്യേറ്റം ചെയ്യുകയും ഡ്രൈവറെ മര്‍ദിക്കുകയും ചെയ്തത്. ഡിവൈഎഫ്‌ഐക്കാരാണ് മര്‍ദിച്ചതെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. എല്‍ദോസ് കുന്നപ്പിള്ളിയും ഡ്രൈവര്‍ അഭിജിത്തും ആശുപത്രിയില്‍ ചികിത്സയിലാണ്. എംഎല്‍എയുടെ ഡ്രൈവറുടെ മുഖത്ത് അടിച്ചെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ്-കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് ഇന്നും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റിരുന്നു. പെരുമ്പാവൂരിലും കോതമംഗലത്തുമാണ് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ്-കെഎസ്‌യു പ്രവര്‍ത്തകര്‍ക്കും മര്‍ദ്ദനമേറ്റത്. പെരുമ്പാവൂരില്‍ പൊലീസ് നോക്കി നില്‍ക്കെയാണ് യൂത്ത് കോണ്‍ഗ്രസ്-കെഎസ്‌യു പ്രതിഷേധക്കാരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വളഞ്ഞിട്ടു തല്ലിയത്. കോതമംഗലം ഇരുമലപ്പടി കനാല്‍ ജംഗ്ഷനിലും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു. പെരുമ്പാവൂര്‍ ഓടക്കാലിയിയില്‍ നവകേരള ബസിന് നേര്‍ക്ക് കെഎസ്‌യു പ്രവര്‍ത്തകര്‍ ഷൂ ഏറിഞ്ഞു.
സർവകലാശാലകളെ സംഘപരിവാർ കേന്ദ്രങ്ങളാക്കുന്നു, ഗവർണർക്കെതിരെ കരിങ്കൊടിയുമായി എസ്എഫ്ഐ