നേരത്തെ ബാങ്ക് തട്ടിപ്പ് ഇഡി അന്വേഷണ പരാമർശത്തിൽ പിണറായി വിജയൻ കെടി ജലീലിനെ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് തട്ടിപ്പ് പുറത്ത് കൊണ്ട് വരാൻ തനിക്ക് മുഖ്യമന്ത്രിയുടെ പിന്തുണയുണ്ടെന്ന് ജലീൽ അവകാശവാദം ഉന്നയിക്കുന്നത്.
കോഴിക്കോട്: എആർ നഗർ സഹകരണ ബാങ്കിൽ നടക്കുന്ന തട്ടിപ്പ് പുറത്ത് കൊണ്ടുവരുന്നതിൽ തനിക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണയുണ്ടെന്ന് കെടി ജലീൽ എംഎൽഎ.കോടികളുടെ കള്ളപ്പണ അഴിമതി ഹവാല ഇടപാടുകൾ പുറത്ത് കൊണ്ട് വരുന്നതിനുള്ള പോരാട്ടത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണം നൽകുന്ന കരുത്ത് അളവറ്റതാണെന്നാണ് ജലീൽ ഫേസ്ബുക്കിൽ കുറിച്ചത്. തട്ടിപ്പ് പുറത്ത് കൊണ്ട് വരേണ്ടത് ഓരോ പൗരൻറയും ബാധ്യതയാണ്. അത് നിർവ്വഹിക്കുന്നതിൽ പിണറായി സർക്കാർ മുന്നിലാണെന്നും ജലീൽ പറയുന്നു. ബാങ്ക് തട്ടിപ്പിൽ കുഞ്ഞാലിക്കുട്ടിയെ കടന്നാക്രമിച്ചും പരിഹസിച്ചുമാണ് ജലീലിന്റെ പുതിയ ഫേസ്ബുക്ക് കുറിപ്പും.
"എആർ നഗർ ബാങ്കിൽ ലക്ഷങ്ങളുടെയും കോടികളുടെയും നിക്ഷേപമുള്ള അധികപേരും അവരുടെ നിക്ഷേപങ്ങളുടെ നൂറിലൊന്ന് നിക്ഷേപിക്കാൻ പോലും വകയില്ലാത്തവരാണ്. നിക്ഷേപകരുടെ അറിവോടെ നടത്തുന്ന കള്ളപ്പണ ഇടപാടുകൾക്ക് നിക്ഷേപ സംഖ്യക്ക് ലഭിക്കുന്ന പലിശയുടെ പകുതിയാണ് പ്രതിഫലമായി സമുദായപ്പാർട്ടിയുടെ നേതാവ് 'കുഞ്ഞാപ്പ' നൽകുന്നത്. വ്യാജ അക്കൗണുകളിലുള്ള നിക്ഷേപങ്ങളുടെ പലിശയടക്കം എല്ലാം 'കമ്പനി'ക്കാണ്" എന്നിങ്ങനെ കുഞ്ഞാലിക്കുട്ടിയെ ആക്രമിച്ചാണ് ഫേസ്ബുക്ക് കുറിപ്പ്.
നേരത്തെ ബാങ്ക് തട്ടിപ്പ് ഇഡി അന്വേഷണ പരാമർശത്തിൽ പിണറായി വിജയൻ കെടി ജലീലിനെ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് തട്ടിപ്പ് പുറത്ത് കൊണ്ട് വരാൻ തനിക്ക് മുഖ്യമന്ത്രിയുടെ പിന്തുണയുണ്ടെന്ന് ജലീൽ അവകാശവാദം ഉന്നയിക്കുന്നത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പുർണ രൂപം
ഹരികുമാറിനെ മുന്നിൽ നിർത്തി കുഞ്ഞാലിക്കുട്ടിയും സംഘവും നടത്തുന്ന കോടാനുകോടികളുടെ കള്ളപ്പണ-അഴിമതി- ഹവാല-റിവേഴ്സ് ഹവാല ഇടപാടുകൾ പുറത്ത് കൊണ്ട് വരുന്നതിനുള്ള പോരാട്ടത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണം നൽകുന്ന കരുത്ത് അളവറ്റതാണ്.
സാധാരണ ഗതിയിൽ ഒരു പ്രാഥമിക സഹകരണ സംഘത്തിൽ പതിനായിരത്തിനും പതിനയ്യായിരത്തിനുമിടയിൽ അംഗങ്ങളും ഇരുപതിനായിരത്തിൽ താഴെ എക്കൗണ്ടുകളും ഉണ്ടാകാനേ ഇടയുള്ളൂ. കൂടിയാൽ ഇരുപതിനായിരത്തോളം അംഗങ്ങളും ഇരുപത്തയ്യായിരത്തോളം അക്കൗണ്ടുകളും. എന്നാൽ AR നഗർ പ്രാഥമിക കാർഷിക സഹകരണ സംഘത്തിൽ അറുപതിനായിരത്തിലധികം അംഗങ്ങളും എൺപതിനായിരത്തിലധികം അക്കൗണ്ടുകളുമാണ് ഉള്ളത്. ഇതിൽ നിന്നുതന്നെ കാര്യങ്ങളുടെ 'ഗുട്ടൻസ്' ആർക്കും പിടികിട്ടും.
AR നഗർ ബാങ്കിൽ ലക്ഷങ്ങളുടെയും കോടികളുടെയും നിക്ഷേപമുള്ള അധികപേരും അവരുടെ നിക്ഷേപങ്ങളുടെ നൂറിലൊന്ന് നിക്ഷേപിക്കാൻ പോലും വകയില്ലാത്തവരാണ്. നിക്ഷേപകരുടെ അറിവോടെ നടത്തുന്ന കള്ളപ്പണ ഇടപാടുകൾക്ക് നിക്ഷേപ സംഖ്യക്ക് ലഭിക്കുന്ന പലിശയുടെ പകുതിയാണത്രെ പ്രതിഫലമായി സമുദായപ്പാർട്ടിയുടെ നേതാവ് 'കുഞ്ഞാപ്പ' നൽകുന്നത്.
വ്യാജ അക്കൗണുകളിലുള്ള നിക്ഷേപങ്ങളുടെ പലിശയടക്കം എല്ലാം 'കമ്പനി'ക്കാണ്.
ഒരു സഹകരണ ധനകാര്യ സ്ഥാപനത്തെ മറയാക്കി മുസ്ലിം ലീഗിൻ്റെ 'പുലിക്കുട്ടി' നടത്തുന്ന അഴിമതിപ്പണമുപയോഗിച്ച ഹിമാലയൻ സാമ്പത്തികത്തട്ടിപ്പ് പുറത്തുകൊണ്ട് വരൽ ഓരോ പൗരൻ്റെയും കടമയാണ്. ആ ബാധ്യതാ നിർവ്വഹണ പാതയിൽ പിണറായി സർക്കാർ മുന്നിലുണ്ടെന്ന സന്ദേശം പോരാളികൾക്ക് പകരുന്ന ആവേശത്തിന് സമാനതകളില്ല.
