നോർക്കയുടെ പരിപാടിയിൽ 9 എംഎൽഎമാർ പങ്കെടുക്കേണ്ടതായിരുന്നു അവർ പല കാരണങ്ങൾ കൊണ്ട് പങ്കെടുക്കുന്നില്ല. കശ്മീർ പരാമർശത്തിൽ സിപിഎം അഭിപ്രായമാണ് തന്‍റേതെന്നും എ സി മൊയ്തീന്‍ 

ദില്ലി: ആസാദ് കശ്മീര്‍ പരമാര്‍ശം വിലയ വിവാദമാവുകയും ദില്ലി പോലീസില്‍ പരാതി എത്തുകയും ചെയ്ത പശ്ചാത്തലത്തില്‍ ഇന്നു പുലര്‍ച്ചെ മൂന്നിന് നാട്ടിലേക്ക് മടങ്ങിയെ കെ ടി ജലീലിനെ ന്യായീകരിച്ച് എ സി മൊയതീന്‍ എം എല്‍ എ രംഗത്ത്.വീട്ടിൽ നിന്ന് സന്ദേശം ലഭിച്ചത് അനുസരിച്ചാണ് ജലീൽ ദില്ലയില്‍ നിന്നും മടങ്ങിയത്.നോർക്കയുടെ പരിപാടിയിൽ 9 എംഎൽഎമാർ പങ്കെടുക്കേണ്ടതായിരുന്നു അവർ പല കാരണങ്ങൾ കൊണ്ട് പങ്കെടുക്കുന്നില്ല.പ്രവാസികാര്യവുമായി ബന്ധപ്പെട്ട നിയമസഭാ സമിതിയുടെ യോഗമാണ് ദില്ലിയില്‍ നടക്കുന്നത്..കശ്മീർ പരാമർശത്തിൽ സിപിഎം അഭിപ്രായമാണ് തന്‍റേതെന്നും മൊയ്തീന്‍ പറഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred

ഇന്ന് ഉച്ചയ്ക്ക് ശേഷം കേരളത്തിലേക്ക് മടങ്ങാനായിരുന്നു ജലീല്‍ നേരത്തെ തീരുമാനിച്ചത്. എന്നാൽ പിന്നീട് യാത്ര പുലർച്ചെ മൂന്ന് മണിക്ക് നടത്താൻ നിശ്ചയിച്ചു. അദ്ദേഹം കേരളത്തിലെത്തി.

ആസാദ് കശ്മീരെന്ന പരാമർശത്തിലെ ആസാദ് ഇൻവെർട്ടഡ് കോമയിലായിട്ടും അർത്ഥം മനസ്സിലാകാത്തവരോട് സഹതാപം എന്ന് ഇന്നലെ രാവിലെ പ്രതികരിച്ച കെടി ജലീൽ വൈകുന്നേരത്തോടെ മലക്കം മറിയുകയായിരുന്നു. തനിക്ക് പിഴവ് പറ്റിയെന്ന് തുറന്ന് പറയാതെ പോസ്റ്റ് ദുർവ്യാഖ്യാനം ചെയ്തെന്നും നാടിന്റെ നന്മയക്കായി അത് പിൻവലിക്കുന്നു എന്നുമാണ് ജലീൽ അറിയിച്ചത്. വിവാദമായ പോസ്റ്റിലെ കശ്മീരിനെക്കുറിച്ചുള്ള പരാമ‌‍ർശങ്ങൾ നീക്കി 1947ൽ പൂർണ്ണമായി ഇന്ത്യയോട് ലയിച്ചു എന്നും തിരുത്തി.

സിപിഎം നേതൃത്വത്തിന്റെ കർശന നിർദ്ദേശത്തെ തുടർന്നാണ് കെടി ജലീലിന്റെ പിൻവാങ്ങൽ. അടിക്കടി ജലീൽ പാർട്ടിക്കും സ‍ർക്കാരിനും തലവേദനയുണ്ടാക്കുന്നു എന്നാണ് സിപിഎമ്മിന്റെ ഇപ്പോഴത്തെ വിലയിരുത്തൽ. സിപിഎം നേതൃത്വം ജലീലിനോട് തിരുത്താൻ ആവശ്യപ്പെടുന്നതിന് മുൻപ് തന്നെ മന്ത്രിമാരായ എംവി ഗോവിന്ദനും പി രാജീവും എതിർപ്പ് വ്യക്തമാക്കിയിരുന്നു.

ദില്ലി തിലക് മാ‍ർഗ് പോലിസ് സ്റ്റേഷനിൽ ബിജെപി അനുകൂലിയായ അഭിഭാഷകൻ ജലീലിനെതിരെ പരാതി നൽകിയിരുന്നു. രാജ്യദ്രോഹത്തിനെതിരെ കേസെടുക്കണമെന്നാണ് ആവശ്യം. ദില്ലിയിൽ തുടരുമ്പോൾ അറസ്റ്റ് ഉണ്ടാകാനുള്ള സാധ്യത കൂടി മുന്നിൽ കണ്ടാണ് പുലർച്ചെ തന്നെ എംഎൽഎ കേരളത്തിലേക്ക് മടങ്ങിയതെന്നും വിലയിരുത്തലുണ്ട്. കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷിയും പ്രതിപക്ഷനേതാവ് വിഡി സതീശനും ഇന്നലെ ജലീലിനെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തിയിരുന്നു. സമീപകാലത്ത് ഇത് മൂന്നാം തവണയാണ് ജലീൽ സിപിഎമ്മിനെ വെട്ടിലാക്കുന്ന നിലപാടെടുക്കുന്നത്.

'ഇത് കേരളത്തിലെ ദേശീയവാദികളുടെ വിജയം'; ജിഹാദി ഇടത് ഇക്കോ സിസ്റ്റവും ജലീലിന് രക്ഷയായില്ലെന്ന് സന്ദീപ് വാര്യര്‍