കുതിരാനിൽ ഒരു പാതയെങ്കിലും തുറക്കുമോ? എൻഎച്ച് അതോറിറ്റിക്ക് ഹൈക്കോടതി നോട്ടീസ്
പാലക്കാട് - തൃശ്ശൂർ ദേശീയപാതയിലെ കുതിരാൻ മലയിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്നായിരുന്നു തുരങ്കപാത വരുമ്പോഴുണ്ടായിരുന്ന പ്രതീക്ഷ. 2009-ൽ 165 കോടി രൂപ എസ്റ്റിമേറ്റിൽ ദേശീയ പാത അതോറിറ്റി സ്വകാര്യ കമ്പനിയ്ക്ക് കരാർ നൽകിയെങ്കിലും 11 വർഷമായിട്ടും പാത പൂർത്തിയായില്ല.
കൊച്ചി: കുതിരാനിൽ ഒരു ഭാഗത്തേക്കുള്ള തുരങ്കപാതയെങ്കിലും അടിയന്തരമായി തുറക്കണമെന്നാവശ്യപ്പെട്ട് ചീഫ് വിപ്പ് കെ രാജൻ ഹൈക്കോടതിയെ സമീപിച്ചു. ദേശീയപാതാ നിർമ്മാണത്തിലെ അപാകതയെക്കുറിച്ച് കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നാണ് ചീഫ് വിപ്പ് ഹർജിയിൽ ഉന്നയിച്ചിരിക്കുന്ന ആവശ്യം. കേസിൽ ഹൈക്കോടതി, ദേശീയപാത അഥോറിറ്റിയുടെ വിശദീകരണം തേടി നോട്ടീസയച്ചിട്ടുണ്ട്.
പാലക്കാട് - തൃശ്ശൂർ ദേശീയപാതയിലെ കുതിരാൻ മലയിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്നായിരുന്നു തുരങ്കപാത വരുമ്പോഴുണ്ടായിരുന്ന പ്രതീക്ഷ. 2009-ൽ 165 കോടി രൂപ എസ്റ്റിമേറ്റിൽ ദേശീയ പാത അതോറിറ്റി സ്വകാര്യ കമ്പനിയ്ക്ക് കരാർ നൽകിയെങ്കിലും 11 വർഷമായിട്ടും പാത പൂർത്തിയായില്ല.
കഴിഞ്ഞ ഏതാനും നാളുകളായി പാതയിൽ നിർമ്മണപ്രവർത്തനവുമില്ല. ഞായറാഴ്ച രാത്രിയാണ് നിർമാണപ്രവർത്തനങ്ങൾ നടക്കുന്നതിനിടെ തുരങ്കപാതയ്ക്ക് മുകളിലേക്ക് പാറക്കല്ല് ഇടിഞ്ഞ് വീണ് പാത പൂർണമായും തടസ്സപ്പെട്ടത്. പാതയുടെ മുന്നിലേക്ക് പൂർണമായും മണ്ണിടിഞ്ഞ് വീണ സ്ഥിതിയായിരുന്നു. നിർമാണത്തിനായി സജ്ജീകരിച്ച വയറിങ്ങിനും ലൈറ്റുകൾക്കും കേടുപാടുകൾ ഈ സാഹചര്യത്തിൽ ഹൈക്കോടതി ഇടപെടൽ വേണമെന്നാണ് ചീപ്പ് വിപ്പ് കെ രാജൻ ഹർജിയിൽ വ്യക്തമാക്കുന്നത്. പൊട്ടിപ്പൊളിഞ്ഞ റോഡിൽ നിരവധി അപകടങ്ങളുമുണ്ടാകുന്നു. ഈ സാഹചര്യത്തിൽ കോടതി റിസീവറെ വെച്ച് നിർമ്മാണത്തിന്‍റെ മേൽനോട്ടം ഏറ്റെടുക്കണം.
യാത്രാ ക്ലേശം പരിഹരിക്കാൻ ഒരു തുരങ്കപാതയെങ്കിലും അടിയന്തരമായി തുറക്കാൻ നടപടി വേണമെന്നും കെ രാജൻ ആവശ്യപ്പെടുന്നു. ഹർജിയിൽ ഹൈക്കോടതി ദേശീയ പാത അഥോറിറ്റിയുടെ വിശദീകരണം തേടി. കുതിരാനിൽ വർദ്ധിച്ചുവരുന്ന റോഡ് അപകടങ്ങളിൽ കോടതി ആശങ്ക രേഖപ്പെടുത്തുകയും ചെയ്തു. അടുത്ത തിങ്കളാഴ്ച ഹർജി ഹൈക്കോടതി വീണ്ടും പരിഗണിക്കും.