കുട്ടനാട്ടില്‍ ബിഡിജെഎസ് തന്നെ മത്സരിക്കും; സുഭാഷ് വാസുവിനോട് വിശദീകരണം തേടുമെന്നും തുഷാര്‍ വെള്ളാപ്പള്ളി
ആര് സ്ഥാനാര്‍ത്ഥിയാകണമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. സുഭാഷ് വാസുവിന് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് അയക്കുമെന്നും തുഷാര്‍ പറഞ്ഞു.
ആലപ്പുഴ: എസ്എൻഡിപി ക്ക് പിന്നാലെ ബിഡിജെഎസില്‍ നിന്നും സുഭാഷ് വാസുവിനെ പുറത്താക്കാനുള്ള നീക്കങ്ങൾ തുടങ്ങി.
സുഭാഷ് വാസു സാമ്പത്തിക ക്രമക്കേട് നടത്തിയിട്ടുണ്ടെന്ന് വ്യക്തമയെന്നും ഇക്കാര്യത്തിൽ 15 ദിവസത്തിനകം വിശദീകരണം നൽകിയില്ലെങ്കിൽ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്നും ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി വ്യക്തമാക്കി. കുട്ടനാട് ഉപതെരഞ്ഞെടുപ്പില്‍ ബിഡിജെഎസ് മത്സരിക്കും. സ്ഥാനാര്‍ത്ഥി ആരാണെന്ന് തീരുമാനമായിട്ടില്ലെന്നും തുഷാര്‍ പറഞ്ഞു.
വിമത നീക്കത്ത തുടർന്ന് മാവേലിക്കര എസ്എന്‍ഡിപി യൂണിയനിൽ നിന്നുള്ള പുറത്താക്കലിന് പിന്നാലെ ആണ് സുഭാഷ് വാസുവിനെതിരായ ബിഡിജെഎസിന്‍റെ നടപടി . സംസ്ഥാന ജനറൽ സെക്രട്ടറി എന്ന നിലയിൽ സുഭാഷ് വാസു പാർട്ടിവിരുദ്ധ പ്രവർത്തനങ്ങൾ നടത്തി. മൈക്രോഫിനാൻസ് തട്ടിപ്പിനു പുറമേ വെള്ളാപ്പള്ളി നടേശൻ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ന്റെ പേരിൽ 22 കോടിയുടെ ക്രമക്കേട് നടത്തി. സുഭാഷ് വാസുവിനെതിരെ ശക്തമായ നടപടി വേണമെന്ന വികാരമാണ് ചേർത്തലയിൽ ചേർന്ന് ബിഡിജെഎസ് സംസ്ഥാന കൗൺസിൽ യോഗത്തിൽ ഉണ്ടായതെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.
Read Also: എസ്എൻഡിപിയിൽ വിമതനീക്കം ശക്തം: വെള്ളാപ്പള്ളിക്കെതിരെ സുഭാഷ് വാസു
സ്‌പൈസസ് ബോർഡ് ചെയർമാൻ സ്ഥാനത്തു തുടരണമോ എന്ന കാര്യം സുഭാഷ് വാസു ആണ് തീരുമാനിക്കേണ്ടത്. വിദേശത്ത് ചെക്ക് കേസിൽ താൻ ജയിലിൽ പോയതിനു പിന്നിൽ സുഭാഷ് വാസു ആണോ എന്ന് അന്വേഷിക്കുമെന്നും തുഷാർ പറഞ്ഞു.
സുഭാഷ് വാസുവിന്റെ സംഘടനാ വിരുദ്ധ പ്രവർത്തനങ്ങൾ എൻ ഡി എ ദേശീയ നേതൃത്വത്തെ അറിയിക്കാനും സംസ്ഥാന കൗൺസിൽ തീരുമാനിച്ചു. അതേസമയം, സ്‌പൈസസ് ബോർഡിൽ നിന്ന് താൻ രാജിവെച്ചെന്ന പ്രചാരണം തെറ്റാണെന്നുംവെള്ളാപ്പള്ളിയും കൂട്ടരും നടത്തിയ മുഴുവൻ ക്രമക്കേടുകളും ജനുവരി 15 ന് ശേഷം വെളിപ്പെടുത്തുമെന്നും സുഭാഷ് വാസു അറിയിച്ചു.
Read Also: മൈക്രോ ഫിനാൻസ് തട്ടിപ്പ്: മാവേലിക്കര എസ്എൻഡിപി യൂണിയൻ പിരിച്ചുവിട്ടു