കുട്ടനാട് സീറ്റ്; എൻസിപിയിൽ സ്ഥാനാര്‍ത്ഥി ചര്‍ച്ച, മാണി സി കാപ്പന്റെ നേതൃത്വത്തിൽ രഹസ്യ യോഗം
സലിം പി മാത്യുവിനെ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നുണ്ടെന്ന് മാണി സി കാപ്പൻ , അന്തിമ ലിസ്റ്റ് നാളെ ദേശീയ നേതൃത്വത്തിന്
കൊച്ചി: കുട്ടനാട് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകില്ലെന്ന് ഉറപ്പിച്ച് സ്ഥാനാര്‍ത്ഥി ചര്‍ച്ചകൾ സജീവമാക്കി എൻസിപി. സംസ്ഥാന കമ്മിറ്റി യോഗത്തിന് മുന്നോടിയായി മാണി സി കാപ്പൻ വിഭാഗം കൊച്ചിയിൽ രഹസ്യ യോഗം ചേര്‍ന്നു. സ്ഥാനാര്‍ത്ഥി പരിഗണന ലിസ്റ്റിൽ ഇടം നേടിയ സലിം പി മാത്യു അടക്കമുള്ളവരും യോഗത്തിൽ പങ്കെടുത്തിരുന്നു.
കുട്ടനാട്ടിലേക്ക് മൂന്ന് പേരുകളാണ് പാര്‍ട്ടിയുടെ പരിഗണനയിൽ ഉള്ളതെന്നും അതിൽ ഒരാൾ സലിം പി മാത്യു ആണെന്നും മാണി സി കാപ്പൻ പറഞ്ഞു. അന്തിമ പട്ടിക നാളെ തന്നെ ദേശീയ നേതൃത്വത്തെ അറിയിക്കുമെന്നും മാണി സി കാപ്പൻ പറഞ്ഞു. തര്‍ക്കം ഇല്ലാതെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി എകെ ശശീന്ദ്രൻ പ്രതികരിച്ചു. തെരഞ്ഞെടുപ്പ് ആകുമ്പോൾ പല പേരുകൾ പരിഗണനക്ക് വരുന്നത് സ്വാഭാവികമാണന്നും എകെ ശശീന്ദ്രൻ പറഞ്ഞു.
തുടര്‍ന്ന് വായിക്കാം: കുട്ടനാട് എൻസിപിക്ക് തന്നെ; സ്ഥാനാര്‍ത്ഥി തോമസ് ചാണ്ടിയുടെ സഹോദരൻ?...
മുൻ മന്ത്രിയും കുട്ടനാട് എംഎൽഎയുമായിരുന്ന തോമസ് ചാണ്ടിയുടെ വിയോഗത്തെടെയാണ് ഉപതെരഞ്ഞെടുപ്പിന് കളം ഒരുങ്ങിയത്. സീറ്റ് സിപിഎം ഏറ്റെടുത്തേക്കുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും കുട്ടനാട്ടിൽ എൻസിപി സ്ഥാനാര്‍ത്ഥി തന്നെ മത്സരിക്കട്ടെ എന്ന നിലപാടാണ് ഇടത് മുന്നണിയോഗം കൈക്കൊണ്ടത്.