കുട്ടനാട് ഉപതെരഞ്ഞെടുപ്പ്; യുഡിഎഫ് യോഗം ഇന്ന്, സീറ്റ് ജോസഫ് വിഭാഗത്തിന് തന്നെ നൽകാൻ സാധ്യത
കുട്ടനാട് സീറ്റിൽ പി ജെ ജോസഫ് വിഭാഗം തന്നെ മത്സരിക്കട്ടേയെന്നാണ് യുഡിഎഫിലെ ധാരണ. സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണമെന്ന നിർദ്ദേശം യൂത്ത് കോൺഗ്രസ് ഉൾപ്പെടെ ഉന്നയിച്ചെങ്കിലും പ്രതിപക്ഷ നേതാവ് ഉൾപ്പെടെ മുതിർന്ന നേതാക്കൾക്ക് താൽപര്യമില്ല.
ആലപ്പുഴ: കുട്ടനാട് ഉപതെരഞ്ഞെടുപ്പ് ഉൾപ്പെടെ ചർച്ച ചെയ്യാൻ ഇന്ന് യുഡിഎഫ് യോഗം ചേരും. ജോസ് വിഭാഗം ഇടതുപക്ഷത്തേക്ക് എന്ന് വ്യക്തമായതോടെ ജോസഫ് വിഭാഗത്തിന് സീറ്റ് നൽകാനുള്ള അന്തിമതീരുമാനം ഉണ്ടായേക്കും. സ്ഥാനാർത്ഥി പ്രഖ്യാപനത്തിനായി പി ജെ ജോസഫ് വിഭാഗം ഇന്ന് കുട്ടനാട്ടിൽ യോഗം ചേരുന്നുണ്ട്.
കുട്ടനാട് സീറ്റിൽ പി ജെ ജോസഫ് വിഭാഗം തന്നെ മത്സരിക്കട്ടേയെന്നാണ് യുഡിഎഫിലെ ധാരണ. സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണമെന്ന നിർദ്ദേശം യൂത്ത് കോൺഗ്രസ് ഉൾപ്പെടെ ഉന്നയിച്ചെങ്കിലും പ്രതിപക്ഷ നേതാവ് ഉൾപ്പെടെ മുതിർന്ന നേതാക്കൾക്ക് താൽപര്യമില്ല. മുന്നണി സംവിധാനം കൂടുതൽ ശിഥിലമാക്കുന്ന തീരുമാനത്തിന് നിൽക്കേണ്ടെന്നാണ് മുസ്ലീം ലീഗ് അടക്കം ഘടകകക്ഷികളുടെയും നിർദേശം.
സ്ഥാനാർത്ഥിയെ സംബന്ധിച്ച അന്തിമ തീരുമാനം ഇന്നത്തെ യുഡിഎഫ് യോഗം കൈക്കൊള്ളും. കഴിഞ്ഞ തവണ മത്സരിച്ച അഡ്വ ജേക്കബ് എബ്രഹാമിന്‍റെ പേര് മാത്രമാണ് ജോസഫ് വിഭാഗം മുന്നോട്ട്‍വയ്ക്കുന്നത്. യുഡിഎഫ് യോഗത്തിന് ശേഷം വൈകീട്ട് കുട്ടനാട് രാമങ്കരിയിൽ പി ജെ ജോസഫ് നേതൃയോഗം വിളിച്ചിട്ടുണ്ട്. സ്ഥാനാർത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ച് ഉപതെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലേക്ക് കടക്കാനാണ് തീരുമാനം.