പരാതി അറിയിച്ചു, ഫോർമുല മുന്നോട്ട് വച്ചിട്ടില്ല; കെവി തോമസ് മാധ്യമങ്ങളോട്
ഹൈക്കമാന്‍റ് പ്രതിനിധികൾ അടക്കമുള്ളവരുമായി സംസാരിച്ച ശേഷമാണ് കെ വി തോമസിന്റെ പ്രതികരണം.
തിരുവനന്തപുരം: കോൺഗ്രസ് പാര്‍ട്ടിയിൽ വിശ്വാസം ഉണ്ടെന്ന് കെവി തോമസ് . തിരുവനന്തപുരത്ത് കോൺഗ്രസ് ആസ്ഥാനമായ ഇന്ദിരാഭവനിലെത്തി ഹൈക്കമാന്‍റ് പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു കെവി തോമസിന്‍റെ പ്രതികരണം. പരാതികൾ ഉണ്ട്. അത് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. പരാതി പരിഹാര ഫോര്‍മുലയൊന്നും മുന്നോട്ട് വച്ചിട്ടില്ലെന്നും കെവി തോമസ് പറഞ്ഞു.
പാർട്ടി വിടാനുള്ള നീക്കത്തിൽ നിന്നും പിന്മാറിയ കെവി തോമസ് തനിക്കെതിരായ അപവാദ പ്രചാരണങ്ങൾക്കെതിരെ ഹൈക്കമാൻഡ് പ്രതിനിധികൾക്ക് മുന്നിൽ പരാതിപ്പെട്ടു. അനുനയ ചര്‍ച്ചകൾക്ക് ഒടുവിൽ ഇന്ന് നടത്താനിരുന്ന വാര്‍ത്താ സമ്മേളനം റദ്ദാക്കി കൊച്ചിയിൽ നിന്ന് ചർച്ചക്കായി തിരുവനന്തപുരത്തെത്തിയ തോമസ് പാർട്ടി വിടുമെന്ന പ്രചാരണങ്ങളോട് ക്ഷോഭിച്ചാണ് മറുപടി നൽകിയത്. അനുനയത്തിന് തയ്യാറായെങ്കിലും വർക്കിംഗ് പ്രസിഡണ്ട് സ്ഥാനമടക്കമുള്ള പദവികളിലെ പാർട്ടി തീരുമാനം കാക്കുകയാണ് കെവി തോമസ്.
വർക്കിംഗ് പ്രസിഡണ്ട് അല്ലെങ്കിൽ ഉമ്മൻചാണ്ടി അധ്യക്ഷനായ മേൽനോോട്ട സമിതിയിൽ സ്ഥാനം. മകൾക്ക് സീറ്റ് ഇതോക്കെയായിരുന്നു തോമസിൻറെ ഉപാധികൾ. അതിൽ വർക്കിംഗ് പ്രസിഡണ്ട് സ്ഥാനത്തിൽ ഉടൻ തീരുമാനം ഉണ്ടായേക്കുമെന്നാണ് വിവരം. തോമസ് പോകുന്നെങ്കിൽ പോകട്ടെ എന്ന് സംസ്ഥാന കോൺഗ്രസ്സിലെ ഒരുവിഭാഗത്തിന് അഭിപ്രായമുണ്ടായിരുന്നെങ്കിലും നിർണ്ണായക തെരഞ്ഞെടുപ്പിന് മുമ്പ് മുതിർന്ന് നേതാവിൻറെ വിട്ടുപോകൽ തിരിച്ചടിയാകുമെന്നായിരുന്നു ഹൈക്കമാൻഡ് വിലയിരുത്തൽ. ഇതോടെയാണ് എഐസിസിയും കെപിസിസിയും ഇന്നലെ വൈകീട്ട് തോമസിനെ അനുനയിപ്പിച്ച് ഒപ്പം നിർത്തിയത്