'ഒരമ്മയ്ക്കും ഈ ഗതി വരല്ലേ, ദൈവദൂതന് തുല്യമല്ലേ ഒരു ഡോക്ടര്‍, എന്നിട്ട്...'; 14 വർഷമായി കണ്ണീര് തോരാതെ ഓമന
14 വര്‍ഷമായി ഈ അമ്മയുടെ കണ്ണീര് വറ്റിയിട്ടില്ല. മകനെ കൊന്നതാണോ എന്ന് പോലും സംശയിച്ച് വേദന താങ്ങാനാകാതെ കഴിയുകയാണ് എബിന്‍റെ അമ്മ ഓമന
മൂവാറ്റുപുഴ: എറണാകുളം മൂവാറ്റുപുഴയിലെ എബിന്‍റെ മരണം വീണ്ടും ചര്‍ച്ചയാകുമ്പോള്‍ കേരളത്തിനാകെ കണ്ണീരായി ഒരമ്മ. 14 വര്‍ഷമായി ഈ അമ്മയുടെ കണ്ണീര് വറ്റിയിട്ടില്ല. മകനെ കൊന്നതാണോ എന്ന് പോലും സംശയിച്ച് വേദന താങ്ങാനാകാതെ കഴിയുകയാണ് എബിന്‍റെ അമ്മ ഓമന. വാഹനാപകടത്തിൽ മരിച്ചെന്ന് റിപ്പോർട്ട് നൽകി അവയവങ്ങൾ ദാനം ചെയ്‌തെന്ന പരാതിയിൽ കൊച്ചിയിലെ ലേക്‍ഷോർ ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ കേസെടുക്കാൻ എറണാകുളം ഫസ്റ്റ് ക്ലാസ് ഒന്ന് ജുഡീഷ്യൽ കോടതി ഉത്തരവിട്ട സാഹചര്യത്തിലാണ് വിശദമായ അന്വേഷണം ആവശ്യപ്പെട്ട് എബിന്‍റെ അമ്മ രംഗത്ത് വന്നിട്ടുള്ളത്.
അമ്മയുടെ പ്രതികരണം ഇങ്ങനെ
''മകന് ചികിത്സ കൊടുത്തതായി ഒന്നും കണ്ടില്ല. തലയില്‍ വട്ടത്തിലൊരു കെട്ട് മാത്രമാണ് കണ്ടത്. അവന് എന്ത് മെഡിസിൻ കൊടുത്തു എന്ന് പോലും അറിയില്ല. അവന്‍റെ ചങ്കത്ത് ഉമ്മയും വച്ച് പോരുകയായിരുന്നു. പിന്നെ മരിച്ചു എന്നാണ് അറിഞ്ഞത്. കുഞ്ഞ് രക്ഷപെടില്ല, മൂന്ന് നാല് പേര് ഈ ആശുപത്രിയില്‍ അഡ്മിറ്റ് ആയിട്ടുണ്ട്... അവര്‍ക്ക് അവയവങ്ങള്‍ കൊടുക്കട്ടെ എന്ന് ചോദിച്ചു. ദ്രവിച്ചുപോകുന്നതിനെക്കാൾ അവന്റെ അവയവമെങ്കിലും മറ്റുള്ളവർക്ക് ഉപകാരപ്പെടട്ടെ എന്നുവച്ചാണ് ഞാൻ ഒപ്പിട്ടുകൊടുത്തത്. തന്‍റെ കുഞ്ഞിന് ചികിത്സ കൊടുത്തിട്ടില്ല. കൊന്നതാണോ എന്ന് പോലും ഇപ്പോള്‍ സംശയമുണ്ട്. ഒരമ്മയ്ക്കും ഇങ്ങനെ സംഭവിക്കരുത്. ഡോക്ടര്‍ എന്ന് പറയുന്നത് ദൈവ ദൂതന് തുല്യമാണ്. ജീവൻ രക്ഷിക്കുന്ന മനുഷ്യരാണ് ഡോക്ടര്‍മാര്‍. സര്‍ക്കാരില്‍ പറയണമെന്ന് അപ്പോള്‍ അറിയില്ലായിരുന്നു. അല്ലായിരുന്നെങ്കില്‍ അപ്പോള്‍ തന്നെ പറയുമായിരുന്നു''
സംഭവത്തിൽ ദൂരൂഹത ആരോപിച്ച് കൊല്ലം സ്വദേശിയായ ഡോ. ഗണപതിയാണ് എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്. 2009 നവംബർ 29 നാണ് ഇടുക്കി ഉടുമ്പൻചോല സ്വദേശി വി ജെ എബിനെ ബൈക്ക് അപകടത്തിൽപ്പെട്ട് ഗുരുതരാവസ്ഥയില്‍ കോതമംഗലം മാർ ബസേലിയോസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിറ്റേ ദിവസം വിദഗ്ധ ചികിത്സയ്ക്കായി ലേക്‍ഷോര്‍ ആശുപത്രിയിലേക്ക് മാറ്റി. തൊട്ടടുത്ത ദിവസം തന്നെ മസ്തിഷ്ക മരണം സംഭവിച്ചെന്ന് വ്യക്തമാക്കി ഡോക്ടർമാർ അവയവദാനം നടത്തുകയായിരുന്നു.