'കരിങ്കൊടി കെട്ടി ബൈക്ക് റാലി', 16 ന് വിഴിഞ്ഞം തുറമുഖം ഉപരോധിക്കാന്‍ അതിരൂപത
ഇടവകകളുടെ നേതൃത്വത്തില്‍ കരിദിനവും ആചരിക്കും. കരയിലും കടലിലും ഒരുമിച്ച് തടഞ്ഞ് തുറമുഖ നിര്‍മ്മാണം തടസ്സപ്പെടുത്തും.
തിരുവനന്തപുരം: മത്സ്യതൊഴിലാളി പ്രശ്നത്തിൽ തിരുവനന്തപുരം അതിരുപതയുടെ തീര സംരക്ഷണ സമരം കടുപ്പിക്കുന്നു. 16 ആം തിയതി രാവിലെ മുല്ലൂർ കേന്ദ്രികരിച്ച് വിഴിഞ്ഞം പോർട്ട് കവാടം തടയും. യുവജനങ്ങളുടെ നേതൃത്വത്തിൽ പോർട്ടിലേക്ക് കരിങ്കൊടി ബൈക്ക് റാലി നടത്താനാണ് തീരുമാനം. അന്നേദിനം ഇടവകളുടെ നേതൃത്വത്തിൽ കരിദിനം ആചരിക്കും. തുടർന്ന് ഓരോ ദിവസവും ഓരോ ഇടവകളുടെ നേതൃത്വത്തിൽ
പോർട്ട് കവാടം തടയും. കടലും കരയും ഒരുമിച്ച് തടഞ്ഞുകൊണ്ട് പോർട്ട് നിർമാണം തടസപ്പെടുത്താനാണ് സമരസമിതിയുടെ തീരുമാനം. തീരദേശത്തെ പ്രശ്നങ്ങൾ പരിഹരിക്കാത്തതിന് എതിരെ സെക്രട്ടറിയേറ്റ് പരിസരത്ത് ബോട്ടുകളുമായി സമരം നടത്തിയതിന് പിന്നാലെയാണ് പ്രതിഷേധം കടുപ്പിക്കുന്നത്.
സംസ്ഥാന സർക്കാരിനെതിരെ തലസ്ഥാനത്ത് കടുത്ത പ്രതിഷേധത്തിലാണ് ലത്തീൻസഭ. മത്സ്യത്തൊഴിലാളികളുടെ വലിയ പ്രതിഷേധത്തിനാണ് തലസ്ഥാനം ദിവസങ്ങള്‍ക്ക് മുമ്പ് സാക്ഷ്യം വഹിച്ചത്. വിഴിഞ്ഞം തുറമുഖ നിർമ്മാണം മൂലമുള്ള തീരശോഷണം പരിഹരിക്കണം, തുറമുഖ പദ്ധതി മൂലം ജോലി നഷ്ടപ്പെട്ടവർക്ക് പുനരിധവാസം ഉറപ്പാക്കുക, മുതലപ്പൊഴിയടക്കമുള്ള സ്ഥലങ്ങളിൽ സ്ഥിരം അപകടമുണ്ടാകുന്ന സ്ഥലങ്ങളിൽ സുരക്ഷ ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
മധുവിന്‍റെ അമ്മ മല്ലിയെ ഭീഷണിപ്പെടുത്തിയ ഷിഫാന് ജാമ്യമില്ല
പാലക്കാട്: അട്ടപ്പാടി മധു വധകേസിൽ നിന്ന് പിന്മാറാന്‍ മധുവിൻ്റെ അമ്മ മല്ലിയെ ഭീഷണിപ്പെടുത്തിയ മുക്കാലി പറയൻകുന്ന് സ്വദേശി ഷിഫാൻ്റെ ജാമ്യാപേക്ഷ കോടതി തള്ളി. മണ്ണാർക്കാട് എസ്‍സി എസ്‍ടി കോടതിയാണ് അപേക്ഷ തള്ളിയത്. പത്ത് ദിവസം കഴിഞ്ഞ് വീണ്ടും കോടതിയെ സമീപിക്കാമെന്നും അതിന് മുൻപ് ജാമ്യത്തിന് വേണ്ടി ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.
കേസിൽ നിന്ന് പിൻമാറാൻ മധുവിൻ്റെ കുടുംബത്തെ ഭീഷണിപ്പെടുത്തിയെന്ന കേസിലെ ഒന്നാം പ്രതിയായ അബ്ബാസിൻ്റെ മകളുടെ മകനാണ് ഷിഫാൻ. അബ്ബാസിനൊപ്പം മധുവിന്‍റെ വീട്ടിൽ പോയിരുന്നെന്നും എന്നാൽ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും ഷിഫാൻ പൊലീസിന് മൊഴി നൽകി. കഴിഞ്ഞ ദിവസം ഷിഫാൻ്റെ താമസസ്ഥലത്ത് നടത്തിയ റെയ്‍ഡില്‍ കണക്കിൽപ്പെടാത്ത 36 ലക്ഷം രൂപ പൊലീസ് കണ്ടെത്തിയിരുന്നു.
അതേസമയം അട്ടപ്പാടി മധുകൊലക്കേസ് പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന ഹർജി കോടതി ഈ മാസം 16 ന് പരിഗണിക്കും. മണ്ണാർക്കാട് എസ്‍സി - എസ്ടി കോടതിയുടേതാണ് നടപടി. സാക്ഷി വിസ്താരം ഇനി ഹർജി പരിഗണിച്ച ശേഷം മാത്രമേ ഉണ്ടാകൂ. പ്രതികൾ സാക്ഷികളെ സ്വാധീനിച്ചതിനാൽ ജാമ്യം റദ്ദാക്കണം എന്നായിരുന്നു പ്രോസിക്യൂഷൻ ആവശ്യം. ഈ വാദം സാധൂകരിക്കുന്ന രേഖകൾ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. ഇതുവരെ വിസ്തരിച്ച സാക്ഷികളിൽ 13 പേർ കൂറുമാറിയിരുന്നു. സാക്ഷികൾ കൂട്ടത്തോടെ കൂറ് മാറുന്ന സാഹചര്യത്തിലാണ് പ്രതികളുടെ ജാമ്യം റദ്ദാക്കണം എന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്.