2026-ലെ പുതുക്കാട് നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി കെ.കെ. രാമചന്ദ്രൻ 2853 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു.
പുതുക്കാട്: 2026 നിയമസഭ തെരഞ്ഞെടുപ്പില്‍ പുതുക്കാട് നിയോജക മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാര്‍ഥി കെകെ രാമചന്ദ്രന് വിജയം. 2853 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് എൽഡിഎഫ് സ്ഥാനാര്‍ഥി കെകെ രാമചന്ദ്രൻ വിജയിച്ചത്. രാമചന്ദ്രൻ 63136 വോട്ടുകളും പ്രധാന എതിരാളികളായ യുഡിഎഫ് സ്ഥാനാർഥി 60283 വോട്ടുകളും എൻഡിഎ സ്ഥാനാർഥി പരമേശ്വരൻ എ 28018 വോട്ടുകളും നേടി.
തൃശ്ശൂർ ജില്ലയില്‍ ഇടതുപക്ഷത്തിന്‍റെ ഉറച്ച കോട്ടകളിലൊന്നാണ് പുതുക്കാട് നിയമസഭാ മണ്ഡലം. 2008-ലെ മണ്ഡലം പുനർനിർണ്ണയത്തിന് ശേഷം എല്‍ഡിഎഫ് മാത്രമാണ് ഇവിടെ ജയിച്ചത്. 2011-ലും 2016-ലും സി. രവീന്ദ്രനാഥിനായിരുന്നു വിജയം. 2016-ൽ 38,478 വോട്ടുകളുടെ റെക്കോർഡ് ഭൂരിപക്ഷത്തില്‍ വിജയിച്ച രവീന്ദ്രനാഥ് വിദ്യാഭ്യാസ മന്ത്രിയുമായി. 2021-ല്‍ പകരം സ്ഥാനാര്‍ഥിയായ കെ.കെ രാമചന്ദ്രനും വിജയിച്ചു. 2021-ൽ രവീന്ദ്രനാഥ് മാറിനിന്നിട്ടും കെ.കെ രാമചന്ദ്രൻ 27,000-ത്തിന് മുകളിൽ ഭൂരിപക്ഷം ഇവിടെ നേടിയിരുന്നു.
ആ കരുത്തില്‍ സിറ്റിംഗ് എംഎൽഎ കെ കെ രാമചന്ദ്രൻ ഇത്തവണയും കളത്തിലിറങ്ങിയപ്പോള്‍ എല്‍ഡിഎഫ് പുതുക്കാട് മണ്ഡലത്തില്‍ ഉറച്ച പ്രതീക്ഷയിലായിരുന്നു. പ്രധാന എതിരാളി കോണ്‍ഗ്രസാണെങ്കിലും പുതുക്കാട് മണ്ഡലത്തില്‍ എന്‍ഡിഎ കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും 34,000-ത്തിലേറെ വോട്ടുകള്‍ പിടിച്ചത് നിര്‍ണായകമായി. രണ്ടുവട്ടവും ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച എ നാഗേഷിനെ തന്നെ ഇത്തവണയും എന്‍ഡിഎ മത്സരിപ്പിച്ചതോടെ മണ്ഡലത്തിലെ പോരാട്ടം കടുക്കുകയായിരുന്നു.





