എറണാകുളം നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി ടി.ജെ. വിനോദ് 36,163 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. 

എറണാകുളം: എറണാകുളം നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി ടിജെ വിനോദിന് തകര്‍പ്പൻ ജയം. 36163 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ടിജെ വിനോദ് വിജയിച്ചത്. 61296 വോട്ടുകൾ ടിജെ വിനോദ് നേടിയപ്പോൾ എൽഡിഎഫ് സ്വാതന്ത്ര സ്ഥാനാർഥി സാബു ജോർജ് 25133 വോട്ടുകൾ നേടി. എറണാകുളം ജില്ലയുടെ ഹൃദയഭാഗമായ, പൂർണ്ണമായും നഗരസ്വഭാവമുള്ള എറണാകുളം മണ്ഡലത്തിൽ ഇത്തവണ ആവേശകരമായ മത്സരമാണ് നടന്നത്. അടിസ്ഥാന സൗകര്യങ്ങൾക്കാണ് എക്കാലത്തും എറണാകുളത്തെ വോട്ടര്‍മാര്‍ മുൻഗണന നൽകുന്നത്. നല്ല റോഡുകൾ, ഫുട്പാത്തുകൾ, പൊതുഗതാഗതം, ശുചിത്വം, കുടിവെള്ളം, വെള്ളക്കെട്ട് പ്രശ്‍നങ്ങൾ തുടങ്ങി വിഷയങ്ങൾ പതിവുപോലെ തന്നെ ഈ തെരഞ്ഞെടുപ്പിലും ചര്‍ച്ചയായിരുന്നു.

പൊതുവേ കോൺഗ്രസിനോട് അനുഭാവം പ്രകടിപ്പിക്കുന്ന മണ്ഡലമാണ് എറണാകുളം എന്ന് തന്നെ പറയാം. കഴിഞ്ഞ അഞ്ച് നിയമസഭ തെരഞ്ഞെടുപ്പുകളുടെയും 2019ലെ ഉപതെരഞ്ഞെടുപ്പിന്റെയും ഫലങ്ങൾ മാത്രം പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും. ഈ ഫലങ്ങളെല്ലാം യുഡിഎഫിന് അനുകൂലമായിരുന്നു. 2001ലും 2006ലും കെ വി തോമസാണ് വിജയിച്ചത്. തുടര്‍ന്ന് 2011ലും 2016ലും ഹൈബി ഈഡനിലൂടെ യുഡിഎഫ് എറണാകുളം മണ്ഡലം നിലനിര്‍ത്തി. ഹൈബി ഈഡന്റെ ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജയത്തോടെ നടന്ന 2019ലെ ഉപതെരഞ്ഞെടുപ്പിലും 2021ലെ നിയമസസഭാ തെരഞ്ഞെടുപ്പിലും ടി.ജെ വിനോദാണ് എറണാകുളത്ത് വിജയിച്ചിരുന്നത്.

2021ലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ടി ജെ വിനോദ് 45,930 വോട്ടുകൾ നേടിയാണ് വിജയിച്ചത്. 41.72 ശതമാനം വോട്ട് വിഹിതവും അദ്ദേഹം നേടി. എന്നാൽ, സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച ഷാജി ജോർജ് 34,960 വോട്ടുകൾ നേടി (31.75 ശതമാനം) യുഡിഎഫിനെ ഞെട്ടിച്ചു. മറുഭാഗത്ത് ബിജെപി സ്ഥാനാർത്ഥി പത്മജ എസ്. മേനോൻ 16,043 വോട്ടുകൾ (14.57 ശതമാനം) നേടുകയും ചെയ്തു. 10,970 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ടി ജെ വിനോദ് വിജയിച്ചതെങ്കിലും ഒരു സ്വതന്ത്ര സ്ഥാനാർത്ഥി നേടിയ വലിയ വോട്ട് വിഹിതം പരമ്പരാഗത രാഷ്ട്രീയത്തോടുള്ള വോട്ടര്‍മാരുടെ അതൃപ്‍തി വ്യക്തമാക്കുന്നതായിരുന്നു. മാത്രമല്ല, കൂടുതൽ ജനകീയമായ ഇടപെടലിനായുള്ള ആവശ്യം കൂടിയാണ് 2021ലെ ഫലം വ്യക്തമാക്കിയത്.