7487 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് മുഹമ്മദ് റിയാസ് വിജയിച്ചത്. റിയാസ് 81849 വോട്ടുകളും പിവി അന്‍വര്‍ (യുഡിഎഫ് സ്വതന്ത്ര്യന്‍) 74362 വോട്ടുകളും, അഡ്വ. പ്രകാശ് ബാബു (എന്‍ഡിഎ) 26543 വോട്ടുകളും നേടി.
ബേപ്പൂര്‍: 2026 നിയമസഭ തെരഞ്ഞെടുപ്പില്‍ ബേപ്പൂര്‍ നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാർഥി പിഎ മുഹമ്മദ് റിയാസ് വിജയിച്ചു. 7487 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് മുഹമ്മദ് റിയാസ് വിജയിച്ചത്. റിയാസ് 81849 വോട്ടുകളും പിവി അന്‍വര്‍ (യുഡിഎഫ് സ്വതന്ത്ര്യന്‍) 74362 വോട്ടുകളും, അഡ്വ. പ്രകാശ് ബാബു (എന്‍ഡിഎ) 26543 വോട്ടുകളും നേടി.
മുപ്പത്തിയഞ്ച് വർഷമായി ഇടതുകോട്ടയായി ഉറച്ചുനിൽക്കുന്ന മണ്ഡലമാണ് ബേപ്പൂർ. മുഹമ്മദ് റിയാസും, സിപിഎമ്മിൽ നിന്ന് പുറത്തുവന്ന് യുഡിഎഫ് പിന്തുണയോടെ പിവി അൻവറും തീപാറുന്ന പോരാട്ടമാണ് കാഴ്ചവച്ചത്. വിദ്യാർഥി രാഷ്ട്രീയത്തിലൂടെ വന്ന് യുവജന പ്രസ്ഥാനത്തിലൂടെ വളർന്ന് എംഎൽഎയായ വ്യക്തിയാണ് മുഹമ്മദ് റിയാസ്. 2016-ൽ വികെസി മമ്മദ് കോയ നേടിയ 14,000 വോട്ടിന്റെ ഭൂരിപക്ഷം 2021-ൽ 28,747 ആയി വർദ്ധിപ്പിച്ചാണ് റിയാസ് നിയമസഭയിലെത്തിയത്. മണ്ഡലത്തിൽ നടപ്പിലാക്കിയ 1800 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളായിരുന്നു ഇത്തവണ റിയാസിന്റെ പ്രധാന പ്രചാരണ ആയുധം.
എന്നാൽ, പിണറായി വിജയനെയും മുഹമ്മദ് റിയാസിനെയും ലക്ഷ്യമിട്ടുള്ള പി.വി. അൻവറിന്റെ കടന്നുവരവ് പോരാട്ടത്തിന്റെ ഗതി മാറ്റുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണങ്ങൾ ഉന്നയിക്കുകയും എംഎൽഎ സ്ഥാനം രാജിവെക്കുകയും ചെയ്താണ് പി.വി. അൻവർ എൽഡിഎഫ് വിട്ടത്. 'പിണറായിസം', 'മരുമോനിസം' എന്നീ പ്രയോഗങ്ങളിലൂടെ സർക്കാരിനെ കടന്നാക്രമിച്ച അൻവർ, ഭരണവിരുദ്ധ വികാരം വോട്ടാക്കി മാറ്റാമെന്ന പ്രതീക്ഷയിലാണ് ഈ തെരഞ്ഞെടുപ്പില്‍ പ്രചാരണം നടത്തിയത്. യുഡിഎഫിന്റെ പൂർണ്ണ പിന്തുണയും മുസ്ലിം ലീഗിന്റെ സംഘടനാ കരുത്തും അൻവറിനുണ്ടായിരുന്നു.
2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 28,747 വോട്ടിന് വിജയിച്ച സ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ 1340 വോട്ടിന്‍റെ മേൽക്കൈ മാത്രമേ ഇടതുപക്ഷത്തിനുണ്ടായിരുന്നുള്ളൂ. കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ ചെറുവണ്ണൂർ-നല്ലളം മേഖലയും ഫറോക്ക്, രാമനാട്ടുകര നഗരസഭകളും കടലുണ്ടി പഞ്ചായത്തും അടങ്ങുന്നതാണ് ബേപ്പൂർ നിയമസഭാ മണ്ഡലം. ഇതിൽ ഫറോക്ക്, രാമനാട്ടുകര നഗരസഭകളിൽ യുഡിഎഫിനാണ് ഭരണം. കടലുണ്ടി പഞ്ചായത്തിൽ എൽഡിഎഫുമാണ് ഭരിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിൽ ഫറോക്ക്, രാമനാട്ടുകര, ചെറുവണ്ണൂർ-നല്ലളം എന്നിവിടങ്ങളിൽ യുഡിഎഫ് കാര്യമായ നേട്ടമുണ്ടാക്കിയെങ്കിലും ബേപ്പൂരിലും കടലുണ്ടിയിലും ഇടത് ആധിപത്യം തന്നെയാണ്.



