കോൺഗ്രസിലെ ടി പി ഷാജിയെ 9442 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് മുഹ്സിൻ തൻ്റെ ഹാട്രിക് വിജയം ഉറപ്പിച്ചത്.
പട്ടാമ്പി: 2026 നിയമസഭാ തിരഞ്ഞെടുപ്പില്‍ പട്ടാമ്പി നിയോജക മണ്ഡലത്തില്‍ വിജയിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ഥി മുഹമ്മദ് മുഹ്സിന്‍ (സിപിഐ). കോണ്‍ഗ്രസിന്‍റെ ടി പി ഷാജിയെ 9442 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് മുഹ്സിന്‍ പരാജയപ്പെടുത്തിയത്. ഇതേ മണ്ഡലത്തില്‍ നിന്ന് മുഹ്സിന്‍റെ ഹാട്രിക് വിജയവുമാണ് ഇത്. മുഹ്സിന്‍ 80,062 വോട്ടുകളും ടി പി ഷാജി 70,620 വോട്ടുകളും നേടി. മൂന്നാം സ്ഥാനത്തുള്ള ബിജെപി സ്ഥാനാര്‍ഥി അഡ്വ. പി മനോജ് 15282 വോട്ടുകളാണ് നേടിയത്.
പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിലെ കൊപ്പം, കുലുക്കല്ലൂർ, മുതുതല, ഓങ്ങല്ലൂർ, തിരുവേഗപ്പുറ, വല്ലപ്പുഴ, വിളയൂർ എന്നീ ഗ്രാമപഞ്ചായത്തുകളും പട്ടാമ്പി നഗരസഭയും ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് പട്ടാമ്പി നിയമസഭാമണ്ഡലം. പാലക്കാട് ജില്ലയിൽ ഏറ്റവും അധികം വോട്ടർമാരുള്ള മണ്ഡലമാണ് പട്ടാമ്പി. കേരളത്തിന്‍റെ മുൻമുഖ്യമന്ത്രി ഇഎംഎസ് മൂന്ന് തവണ ജയിച്ചുകയറിയ പട്ടാമ്പി ഒരുകാലത്ത് ഇടതിന്‍റെ ഉറച്ച കോട്ടയായിരുന്നു. ആദ്യകാലങ്ങളിൽ സിപിഐ, സിപിഎം നേതാക്കൾ ഇവിടെ വിജയിച്ചിരുന്നുവെങ്കില്‍ പിന്നീട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്വാധീനം ഉറപ്പിച്ചു. 1990-കളുടെ അവസാനത്തിലും 2000-കളുടെ തുടക്കത്തിലും യുഡിഎഫിലെ സി.പി. മുഹമ്മദ് പലതവണ ഇവിടെ നിന്ന് വിജയിച്ചിട്ടുണ്ട്. എന്നാൽ 2016-ൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച സിപിഐയിലെ മുഹമ്മദ് മുഹ്‌സിൻ വിജയിച്ചതോടെ മണ്ഡലത്തിൽ രാഷ്ട്രീയമാറ്റം പ്രകടമായി. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇടതുപക്ഷത്തിന് ശക്തമായ മേധാവിത്തമുള്ള മണ്ഡലമാണ് പട്ടാമ്പി.
പൊതുവേ പട്ടാമ്പിയില്‍ എൽഡിഎഫും യുഡിഎഫും തമ്മില്‍ കടുത്ത പോരാട്ടമാണ് നടക്കാറുള്ളത്. ബിജെപി അടുത്ത കാലത്തായി ചെറിയ രീതിയിൽ സ്വാധീനം വർദ്ധിപ്പിക്കുന്നുണ്ട്. 2016-ലും 2021-ലും എല്‍ഡിഎഫ് നേടിയ വിജയങ്ങൾ ഈ മേഖലയിലെ ഇടതുപക്ഷത്തിന്റെ സംഘടനാ കരുത്തും വോട്ടർമാരുടെ പിന്തുണയും എടുത്തുകാണിക്കുന്നു.
2021-ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം
2021-ലെ തെരഞ്ഞെടുപ്പിൽ മുഹമ്മദ് മുഹ്‌സിൻ (സിപിഐ, എൽഡിഎഫ്) തന്റെ സീറ്റ് നിലനിർത്തി. 75,311 വോട്ടുകളാണ് അദ്ദേഹം നേടിയത്. കോൺഗ്രസ് സ്ഥാനാർത്ഥി റിയാസ് മുക്കോളി 57,337 വോട്ടുകൾ നേടി രണ്ടാമതെത്തി. ബിജെപിയുടെ കെ.എം. ഹരിദാസ് 14,578 വോട്ടുകൾ നേടി. 17,974 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മുഹ്‌സിൻ വിജയിച്ചത്.




