2026-ലെ ആറ്റിങ്ങൽ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി ഒ.എസ്. അംബിക 13,375 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു.

ആറ്റിങ്ങൽ: 2026 നിയമസഭ തെരഞ്ഞെടുപ്പില്‍ ആറ്റിങ്ങൽ നിയോജക മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാര്‍ഥി ഒ എസ് അംബികയ്ക്ക് വിജയം. 13375 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് അംബിക വിജയിച്ചത്. പ്രധാന എതിരാളികളായ ബിജെപി സ്ഥാനാര്‍ഥി പി സുധീർ 45788 വോട്ടുകളും കോൺ​ഗ്രസ് സ്ഥാനാര്‍ഥി സന്തോഷ് ഭദ്രൻ 41372 വോട്ടുകളും നേടി.

ശക്തമായ ത്രികോണ പോരാട്ടമാണ് ആറ്റിങ്ങലിൽ ഇത്തവണ കണ്ടത്. ചരിത്രപരമായി ഇടതുപക്ഷത്തിന് വ്യക്തമായ മുൻതൂക്കമുള്ള മണ്ഡലമാണ് ആറ്റിങ്ങൽ. ഒരുകാലത്ത് പ്രധാന എതിരാളിയായിരുന്ന കോൺഗ്രസ് പിന്നിലേക്ക് പോയി ബിജെപി ഒരു ശക്തമായ സാന്നിധ്യമായി ഉയർന്നുവന്നു എന്നതും ആറ്റിങ്ങല്‍ നിയോജക മണ്ഡലത്തിന്‍റെ സവിശേഷതയാണ്.

മണ്ഡലത്തിലെ വികസനങ്ങളും സര്‍ക്കാരിന്‍റെ ഭരണമികവും ഉയര്‍ത്തിക്കാട്ടിയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും സിറ്റിംഗ് എംഎല്‍എയുമായ ഒ. എസ്. അംബിക ഇത്തവണ പ്രചാരണം നടത്തിയത്. ക്ഷേമ പദ്ധതികളുടെ വിതരണം, പെൻഷനുകൾ, ആരോഗ്യ പരിരക്ഷ, വീട് നിർമ്മാണം, പ്രളയ പ്രതിരോധം എന്നിവ വോട്ടർമാരെ സ്വാധീനിക്കുമെന്ന് എല്‍ഡിഎഫ് കണക്കുകൂട്ടി. എന്നാല്‍ രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ഭരണവീഴ്‌ചകളും വികസനത്തിലെ പോരായ്‌മകളും എണ്ണിപ്പറഞ്ഞാണ് എന്‍ഡിഎ, യുഡിഎഫ് മുന്നണികള്‍ തെരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ വോട്ട് വിഹിതം കൂട്ടിയ ബിജെപിയും എന്‍ഡിഎയും മണ്ഡലത്തില്‍ വലിയ പ്രതീക്ഷ വച്ചുപുലര്‍ത്തിയിരുന്നു.

2021-ലെ നിയമസഭ തെരഞ്ഞടുപ്പിൽ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഒ.എസ് അംബിക 31,636 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ആറ്റിങ്ങല്‍ നിയോജക മണ്ഡലത്തിൽ നിന്ന് വിജയിച്ചത്. 38,262 വോട്ടുകളുമായി എന്‍ഡിഎ സ്ഥാനാര്‍ഥി അഡ്വ.പി സുധീർ കഴിഞ്ഞവട്ടം രണ്ടാം സ്ഥാനത്തെത്തിയിരുന്നു.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming