'സർക്കാരിന് നാണക്കേടുണ്ടാക്കുന്ന സംഭവങ്ങളുണ്ടാകരുത്', ഐഎൻഎല്ലിന് താക്കീത് നൽകി എൽഡിഎഫ് കൺവീനർ
തിരുവനന്തപുരത്തെത്തിയ ഐഎൻഎൽ നേതാക്കൾ എൽഡിഎഫ് കൺവീനർ എ വിജയരാഘവനുമായി ചർച്ച നടത്തി. ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ അടക്കം പങ്കെടുത്തു.
തിരുവനന്തപുരം: പിഎസ് സി കോഴ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഇടത് മുന്നണിയിലെ ഘടകക്ഷിയായ ഐഎൻഎല്ലിന് താക്കീത്. മുന്നണിക്കും സർക്കാരിനും നാണക്കേടുണ്ടാക്കുന്ന സംഭവങ്ങൾ പാർട്ടിയുടേയോ അംഗങ്ങളുടേയോ ഭാഗത്ത് നിന്നും ഉണ്ടാകരുതെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ ഐഎൻഎൽ നേതാക്കൾക്ക് നിർദ്ദേശം നൽകി.
പുതുതായി മന്ത്രിസഭയിൽ ഇടം നൽകിയ ഐഎൻഎലിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന പ്രശ്നങ്ങൾ മുന്നണിക്കും സർക്കാരിനും തലവേദനയായി മാറിയ പശ്ചാത്തലത്തിൽ നേതാക്കളെ തലസ്ഥാനത്തേക്ക് വിളിപ്പിച്ചിരുന്നു. തിരുവനന്തപുരത്തെത്തിയ ഐഎൻഎൽ നേതാക്കൾ എൽഡിഎഫ് കൺവീനർ എ വിജയരാഘവനുമായി ചർച്ച നടത്തി. ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ അടക്കം പങ്കെടുത്തു.
രാഷ്ട്രീയ കാര്യങ്ങളാണ് ചർച്ച ചെയ്തതെന്നാണ് കാസിം ഇരിക്കൂർ ചർച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചത്. സർക്കാരിന്റെയും, മുന്നണിയുടെ പ്രതിശ്ചായയ്ക്ക് കോട്ടം തട്ടാതിരിക്കാനുള്ള നടപടികൾ ഉണ്ടാകും. പിഎസ് സി കോഴ അടക്കമുള്ള ആരോപണങ്ങൾ ബാലിശമാണെന്നും നിലവിലുള്ള എല്ലാ കാര്യങ്ങളും ചർച്ച ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona