ഹരിതയെ ഒതുക്കി മുസ്ലീംലീഗ്: നിയമസഭാ തെരഞ്ഞെടുപ്പിൽ കനത്ത തോൽവിയുണ്ടായെന്ന് പ്രവർത്തകസമിതിയിൽ വിലയിരുത്തൽ
ഈ കമ്മിറ്റിയുടെ കാലാവധി കഴിഞ്ഞാൽ ഹരിതക്ക് സംസ്ഥാന - ജില്ലാ കമ്മിറ്റികളുണ്ടാവില്ല. കോളേജ് കമ്മിറ്റികൾ മാത്രമായി ഹരിതയെ പരിമിതപ്പെടുത്തും
മലപ്പുറം: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ (Kerala Assembly election 2021) മുസ്ലീംലീഗിനുണ്ടായ (iuml) കനത്ത തിരിച്ചടിയെന്ന് പ്രവർത്തകസമിതിയോഗത്തിൽ വിലയിരുത്തൽ. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ചേർന്ന പ്രവർത്തകസമിതിയുടെ വിപുലമായ യോഗത്തിലാണ് കനത്ത പരാജയമാണ് പാർട്ടിക്കുണ്ടായതെന്ന വിലയിരുത്തലുണ്ടായത്. മുസ്ലീം ലീഗ് (muslim league) പരാജയപെട്ട 12 മണ്ഡലങ്ങളിലും പരാജയ കാരണം കണ്ടെത്താൻ അന്വേഷണസമിതിയെ നിയമിക്കാനും കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കാനും പ്രവർത്തക സമിതിയിൽ തീരുമാനമായി.
മുസ്ലീം ലീഗിനെ ഏറേ പ്രതിരോധത്തിൽ നിർത്തിയ എംഎസ്എഫിൻ്റെ വനിതാ വിഭാഗമായ ഹരിതയുടെ (Haritha) പ്രവർത്തനവും പ്രവർത്തകസമിതിയിൽ ചർച്ചയായി. ഹരിതയുടെ പ്രവർത്തനത്തിനായി പുതിയ മാർഗരേഖ പ്രവർത്തകസമിതി അംഗീകരിച്ചു. ഈ കമ്മിറ്റിയുടെ കാലാവധി കഴിഞ്ഞാൽ ഹരിതക്ക് സംസ്ഥാന - ജില്ലാ കമ്മിറ്റികളുണ്ടാവില്ല. കോളേജ് കമ്മിറ്റികൾ മാത്രമായി ഹരിതയെ പരിമിതപ്പെടുത്തും. യൂത്ത് ലീഗിലും എം.എസ്.എഫിലും കൂടുതൽ വനിതകൾക്ക് ഭാരവാഹിത്വം നൽകാനും യോഗത്തിൽ തീരുമാനമായി. കോളേജുകളിൽ മാത്രം സാന്നിധ്യമുള്ള ചെറുയൂണിറ്റായി ഹരിത മാറും.
നിയമസഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടായെങ്കിലും കഠിനാധ്വാനത്തിലൂടെ മുസ്ലീംലീഗിന് തിരിച്ചു വരാൻ കഴിയുമെന്നും എന്നാൽ യുഡിഎഫിൻ്റെ തിരിച്ചു വരവ് ആശങ്കയിലാണെന്നും യോഗത്തിൽ വിലയിരുത്തലുണ്ടായി. കോൺഗ്രസിലെ തർക്കങ്ങളിലും പരസ്യപ്പോരിലും കടുത്ത അസംതൃപ്തിയാണ് പ്രവർത്തകസമിതിയിൽ നേതാക്കൾ പങ്കുവച്ചത്. യു.ഡി.എഫ് നേതൃത്വം ഇങ്ങനെ പോയാൽ ലീഗ് കയ്യും കെട്ടി കാഴ്ച്ചക്കാരായി നിൽക്കരുതെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു.
പോഷക സംഘടന ഭാരവാഹികളടക്കം 150 ഓളം പേർ പങ്കെടുക്കുന്ന യോഗത്തിൽ സംഘടന ശക്തിപ്പെടുത്തുന്നതിന് പാർട്ടിയിൽ വരുത്തേണ്ട മാറ്റങ്ങളsക്കം പത്തംഗ ഉപസമിതിയുടെ പ്രവർത്തന നയരേഖ ചർച്ചയായി. ഇതോടൊപ്പം സമീപകാലത്ത് മുസ്ലീം ലീഗിനെ പ്രതിസന്ധിയലാക്കിയ ഹരിത വിവാദം, മുഈനലി തങ്ങളുടെ ആരോപണങ്ങള്‍, ചന്ദ്രിക ദിനപത്രവുമായി ബന്ധപെട്ട അന്വേഷണം, ഏ.ആർ നഗർ ബാങ്ക് അഴിമതി ഉൾപ്പെടെയുള്ള വിഷയങ്ങളും യോഗത്തിൽ ചർച്ചയാവും. മലപ്പുറം മഞ്ചേരിയിലാണ് മുസ്ലീംലീഗ് പ്രവർത്തകസമിതിയോഗം പുരോഗമിക്കുന്നത്.