ലാലിയുടെ ഹൃദയവുമായി ലീനയ്ക്ക് മടക്കം; ആശുപത്രി വിടുന്നത് 23 ദിവസത്തെ ചികിത്സയ്ക്ക് ശേഷം
മസ്‍തിഷ്‍ക മരണം സംഭവിച്ച തിരുവനന്തപുരം ചെമ്പഴന്തി സ്വദേശിയായ ലാലി ജയകുമാറിന്‍റെ ഹൃദയം കഴിഞ്ഞ ഒമ്പതാം തിയതിയാണ് ലീനയ്ക്ക് ചേര്‍ത്തുവച്ചത്.
കൊച്ചി: ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയ കോതമംഗലം സ്വദേശി ലീന എറണാകുളം ലിസി ആശുപത്രിയില്‍ നിന്ന് മടങ്ങി. 23 ദിവസത്തെ ചികിത്സക്ക് ശേഷമാണ് ആശുപത്രി വിടുന്നത്. ഇനിയുള്ള 3 മാസം കൊച്ചിയിലെ ബന്ധുവിന്‍റെ വീട്ടിൽ കഴിയും. ആഴ്ച തോറും പരിശോധന നടത്തേണ്ട സൗകര്യത്തിനാണിത്.
മസ്‍തിഷ്‍ക മരണം സംഭവിച്ച തിരുവനന്തപുരം ചെമ്പഴന്തി സ്വദേശിയായ ലാലി ജയകുമാറിന്‍റെ ഹൃദയം കഴിഞ്ഞ ഒമ്പതാം തിയതിയാണ് ലീനയ്ക്ക് ചേര്‍ത്തുവച്ചത്. സംസ്ഥാന സര്‍ക്കാര്‍ വാടകയ്ക്ക് എടുത്ത ഹെലികോപ്റ്ററില്‍ അര മണിക്കൂര്‍ കൊണ്ട് ഹൃദയം തിരുവനന്തപുരത്തുനിന്ന് കൊച്ചിയില്‍ എത്തിക്കുകയായിരുന്നു. എറണാകുളം അങ്കമാലി അതിരൂപത ആര്‍ച്ച് ബിഷപ്പ് ആന്‍റണി കരിയിലിന്‍റേയും ശസ്ത്രക്രിയ നടത്തിയ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്‍റെയും നേതൃത്വത്തില്‍ ഹൃദ്യമായ യാത്രയപ്പും നല്‍കി.