ഇടുക്കിയിൽ ഇടത് തരംഗം; അന്തംവിട്ട് കോൺഗ്രസ്
യുഡിഎഫ് കോട്ടയെന്ന് അവകാശപ്പെടുന്ന ഇടുക്കി ഇടത് തരംഗത്തിൽ ചുവന്നു. 10 സീറ്റുമായി ജില്ല പഞ്ചായത്ത് എൽഡിഎഫ് തിരിച്ചു പിടിച്ചു. കഴിഞ്ഞ തവണ 11 സീറ്റ് കിട്ടിയിടത്ത് യുഡിഎഫ് നേടിയത് ആറ് സീറ്റുകൾ
ഇടുക്കി: തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടുക്കിയിൽ കണ്ട ഇടത് തരംഗത്തിൽ അന്തംവിട്ട് യുഡിഎഫ്. ചിട്ടയായ പ്രവർത്തനവും സർക്കാരിന്റെ മികവും വിജയത്തിന് ആധാരമായെന്ന കണക്കുകൂട്ടലിലാണ് എൽഡിഎഫ്. അതേസമയം പ്രതീക്ഷിച്ച നേട്ടം സ്വന്തമാക്കാനാകാത്തതിന്‍റെ നിരാശ ബിജെപിയ്ക്കുണ്ട്.
യുഡിഎഫ് കോട്ടയെന്ന് അവകാശപ്പെടുന്ന ഇടുക്കി ഇടത് തരംഗത്തിൽ ചുവന്നു. 10 സീറ്റുമായി ജില്ല പഞ്ചായത്ത് എൽഡിഎഫ് തിരിച്ചു പിടിച്ചു. കഴിഞ്ഞ തവണ 11 സീറ്റ് കിട്ടിയിടത്ത് യുഡിഎഫ് നേടിയത് ആറ് സീറ്റുകൾ. ബ്ലോക്ക് പഞ്ചായത്തിലെ മേൽക്കൈയും യുഡിഎഫിന് നഷ്ടമായി. രണ്ടിൽ നിന്ന് നാലാക്കി ബ്ലോക്കുകളുടെ എണ്ണം എൽഡിഎഫ് ഉയർത്തി.
52 പഞ്ചായത്തുകളിൽ 27 എണ്ണം നേടിയ യുഡിഎഫിന് നേരിയ മുൻതൂക്കം മാത്രമാണ് അവകാശപ്പെടാനുള്ളത്. കട്ടപ്പന നഗരസഭ നിലനിർത്താനായതും ത്രിശങ്കുവായ തൊടുപുഴയിൽ പിന്നിലായില്ലെന്നതും ആശ്വാസമായി. തൊടുപുഴ നഗരസഭ പിടിക്കാനിറങ്ങിയ ബിജെപിക്ക് സീറ്റുകളുടെ എണ്ണം എട്ടിൽ നിന്ന് ഉയർത്താനായില്ല. പ്രതീക്ഷിച്ച എട്ട് പഞ്ചായത്തുകളിൽ ഒന്നു പോലും കിട്ടിയതുമില്ല. വോട്ടുവിഹിതം ഉയർത്താനായത് നഷ്ടങ്ങൾക്കിടയിലും ആശ്വാസമാകുന്നു.