വയനാട്ടിൽ പുലി കെണിയിൽ വീണ സംഭവത്തിൽ സ്ഥലം ഉടമയെ അറസ്റ്റ് ചെയ്തു
ഏലിയാസിന്റെ സ്വകാര്യ കൃഷിയിടത്തിൽ കാട്ടുപന്നിക്കായി ഒരുക്കിയ കെണിയിലാണ് പുലി വീണതെന്നാണ് സംശയിക്കുന്നത്
കൽപ്പറ്റ: വയനാട് സുൽത്താൻ ബത്തേരിക്കടുത്ത് മൂലങ്കാവിൽ സ്വകാര്യ കൃഷിയിടത്തിലൊരുക്കിയ കെണിയിൽ പുലി വീണ സംഭവത്തിൽ സ്ഥലമുടമ ഏലിയാസിനെ അറസ്റ്റ് ചെയ്തു. വനം വന്യജീവി നിയമ പ്രകാരം ഇയാൾക്കെതിരെ വനം വകുപ്പ് കേസെടുത്തു.
ഏലിയാസിന്റെ സ്വകാര്യ കൃഷിയിടത്തിൽ കാട്ടുപന്നിക്കായി ഒരുക്കിയ കെണിയിലാണ് പുലി വീണതെന്നാണ് സംശയിക്കുന്നത്. ഇയാളുടെ വീട്ടിൽ നിന്ന് അഞ്ച് കമ്പി കുരുക്കുകൾ കണ്ടെടുത്തു. ഇദ്ദേഹം കുറ്റം സമ്മതിച്ചെന്നും റേഞ്ച് ഓഫീസർ വ്യക്തമാക്കി.
ഇന്ന് രാവിലെയായിരുന്നു പുലി കെണിയിൽ വീണത്. വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ പുലിയെ കെണിയിൽ നിന്നും മോചിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ പുലി കാട്ടിലേക്ക് ഓടി രക്ഷപ്പെട്ടു.
ഏറെ പണിപ്പെട്ട് മയക്കുവെടി വച്ചാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പുലിയ വീണ്ടും പിടികൂടിയത്. മൃഗത്തിന് വേണ്ട ചികിത്സ നൽകിയ ശേഷം ഉൾക്കാട്ടിൽ സുരക്ഷിതമായി തുറന്നു വിടാനാണ് തീരുമാനം. ഇതിന് പിന്നാലെയാണ് ഏലിയാസിനെ അറസ്റ്റ് ചെയ്തത്.