എസ് എ ടി ആശുപത്രിയോട് ചേർന്ന വിശ്രമകേന്ദ്രത്തിലെ നിയമനത്തിനാണ് പാർട്ടി പട്ടിക തേടിയത്.മാനേജർ അടക്കം 9 തസ്തികകളിലേക്കാണ് പാർട്ടി പട്ടിക ആവശ്യപ്പെട്ടത്

തിരുവനന്തപുരം: കോര്‍പറേഷനിലെ കരാര്‍ നിയമനത്തിന് പാര്‍ട്ടി പട്ടിക തേടി ജല്ലാ സെക്രട്ടറിക്ക് മേയര്‍ കത്തയച്ച വിവാദം മുറുകവേ, പാർലമെൻററി പാർട്ടി നേതാവിന്‍റെ സമാന കത്തും പുറത്ത്.കൗൺസിലർ അനിൽ ആനാവൂർ നാഗപ്പന് അയച്ച കത്താണ് പുറത്തായത്.എസ് എ ടി ആശുപത്രിയോട് ചേർന്ന വിശ്രമകേന്ദ്രത്തിലെ നിയമനത്തിനായി പാർട്ടി പട്ടിക തേടിയായിരുന്നു കത്ത്..മാനേജർ അടക്കം 9 തസ്തികകളിലേക്കാണ് പാർട്ടി പട്ടിക ആവശ്യപ്പെട്ടത്.ഒക്ടോബർ 24ന് അയച്ച കത്താണ് പുറത്ത് വന്നത്.3 തസ്തികകളിലേക്ക് 9 പേരെ ആവശ്യമുണ്ടെന്നാണ് കത്തില്‍ പറയുന്നത്.

'സഖാക്കള്‍ക്ക് കരാര്‍ നിയമനത്തിനായി കത്ത് നല്‍കിയിട്ടില്ല, കത്തിലെ തീയതിയില്‍ തിരുവനന്തപുരത്ത് ഇല്ല'; മേയര്‍

കരാർ നിയമന ലിസ്റ്റ് ചോദിച്ച് സിപിഎം ജില്ലാ സെക്രട്ടറിക്ക് കത്തയച്ചെന്ന ആരോപണം തള്ളി മേയര്‍ ആര്യ രാജേന്ദ്രന്‍ രംഗത്ത്. കത്ത് നൽകിയ തീയതിയിൽ തിരുവനന്തപുരത്ത് ഉണ്ടായിരുന്നില്ല. കത്ത് വിവാദം പാർട്ടി അന്വേഷിക്കുന്നുണ്ട്.പാർട്ടി നേതൃത്വവുമായി ആലോചിച്ച ശേഷം ഔദ്യോഗികമായി പ്രതികരിക്കാമെന്നും ആര്യാ രാജേന്ദ്രൻ വ്യക്തമാക്കി. ആരോപണം തള്ളി സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനും രംഗത്തുവന്നു.

ഇത്തരം ഒരു കത്ത് താന്‍ കണ്ടിട്ടില്ല .കത്ത് വ്യാജമാണെന്ന് ഇപ്പോൾ പറയാൻ ആകില്ല. മേയറോട് സംസാരിച്ച ശേഷം പ്രതികരിക്കാം. ഗൗരവകരമായ പ്രശ്നമാണ്.ഇതുമായി ബന്ധപ്പെട്ട മറ്റു നേതാക്കളെ ആരെയും വിളിച്ച് വിശദീകരണം തേടിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.