ലൈഫ് മിഷൻ കേസ്: ഉന്നത സർക്കാർ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിയെന്ന് സിബിഐ സുപ്രീം കോടതിയിൽ
ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ അന്താരാഷ്ട്ര ഗൂഢാലോചന സിബിഐ ആരോപിക്കുന്നു
ദില്ലി: ലൈഫ് മിഷൻ കേസിലെ സിബിഐ അന്വേഷണം ഫെഡറൽ തത്വങ്ങളുടെ ലംഘനമെന്ന് ആരോപിച്ച സംസ്ഥാന സർക്കാരിന്റെ അപ്പീൽ ഹർജിയിൽ, സിബിഐ സുപ്രീംകോടതിയിൽ മറുപടി നൽകി. ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ അന്താരാഷ്ട്ര ഗൂഢാലോചന സിബിഐ ആരോപിക്കുന്നു. ഉന്നത സർക്കാർ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിയെന്നും വെളിപ്പെടുത്തി.
വിദേശ സംഭാവന സ്വീകരിച്ചതിലെ ക്രമക്കേട് അന്വേഷിക്കേണ്ടതുണ്ടെന്ന് സിബിഐ പറയുന്നു. ലൈഫ് മിഷൻ കരാർ ലഭിക്കുന്നതിനായി കൈക്കൂലി നൽകിയെന്ന് സന്തോഷ് ഈപ്പന്റെ മൊഴിയിൽ നിന്ന് വ്യക്തമാണ്. കരാറിലെ പല ഇടപാടും നിയമ വ്യവസ്ഥകൾ ലംഘിച്ചാണ് നടത്തിയിരിക്കുന്നത്. കൈകൂലി ഉന്നത സർക്കാർ ഉദ്യോഗസ്ഥർക്കുവരെ ലഭിച്ചു. അതിനാൽ അന്വേഷണം തുടരണമെന്നാണ് വാദം.
അതേസമയം ലൈഫ് മിഷൻ കേസിലെ സിബിഐ അന്വേഷണത്തിനെതിരെ യൂണിടാക് ഉടമ സന്തോഷ് ഈപ്പനും സുപ്രീംകോടതിയെ സമീപിച്ചു. വിദേശ സംഭാവന സ്വീകരിച്ചതിൽ ചട്ടലംഘനം ഉണ്ടായിട്ടില്ലെന്നാണ് സന്തോഷ് ഈപ്പന്റെ വാദം. കേസിൽ ഇദ്ദേഹത്തെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു.