കൗൺസൽ ജനറലിടക്കം കമ്മീഷൻ കിട്ടുന്നതിനായി മുഖ്യമന്ത്രിയുടെ അറിവോടെയാണ് വ്യവസ്ഥകളിൽ മാറ്റം വരുത്തിയതെന്നും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലുണ്ട്.

കൊച്ചി: ലൈഫ് മിഷൻ കരാർ അട്ടിമറിച്ചത് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ക്ലിഫ് ഹൗസിൽ വെച്ച് നടന്ന യോഗത്തിലെന്ന് സ്വപ്ന സുരേഷിന്‍റെ മൊഴി. കൗൺസൽ ജനറലിടക്കം കമ്മീഷൻ കിട്ടുന്നതിനായി മുഖ്യമന്ത്രിയുടെ അറിവോടെയാണ് വ്യവസ്ഥകളിൽ മാറ്റം വരുത്തിയതെന്നും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലുണ്ട്.

ലൈഫ് മിഷൻ അഴിമതിക്കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്‍റ് കൊച്ചിയിലെ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് സ്വപ്ന സുരേഷിന്‍റെ വിശദമായ മൊഴിയുള്ളത്. പദ്ധതിയുമായി ബന്ധപ്പെട്ട പ്രാഥമിക ചർച്ചകളെല്ലാം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ് നടന്നത്. കോൺസൽ ജനറലും എം ശിവശങ്കറും താനും മുഖ്യമന്ത്രിയ്ക്കൊപ്പം പങ്കെടുത്തു. 2019ലാണ് ധാരണാപത്രം ഒപ്പുവച്ചത്. വടക്കാഞ്ചേരി ഫ്ലാറ്റ് സമുച്ചയിത്തിനൊപ്പം അമ്മമാർക്കും കുട്ടികൾക്കും വേണ്ടിയുളള ആശുപത്രി കൂടി പണിയാനായിരുന്നു തീരുമാനം.

Also Read: ബലി പെരുന്നാൾ; സംസ്ഥാനത്ത് രണ്ട് ദിവസം പൊതുഅവധി

പദ്ധതി നിർവഹണ ചുമതല പൂർണമായും സംസ്ഥാന സർക്കാരിനായിരിക്കും എന്നതായിരുന്നു ധാരണാപത്രം. അതായത് കരാറുകാരെ കണ്ടെത്തുന്നതും നിർമാണപൂർത്തീകരണവും അടക്കം എല്ലാം സർക്കാരിന്‍റെ മേൽനോട്ടത്തിലായിരുക്കും. റെഡ് ക്രസന്‍റ് നൽകുന്ന പണം സർക്കാർ ഏജൻസികൾക്ക് കൈമാറുക എന്നത് മാത്രമായിരുന്നു യുഎഇ കോൺസുലേറ്റിന്‍റെ ചുമതല. എന്നാൽ ധാരണാപത്രം ഒപ്പിട്ടതിന്‍റെ തൊട്ടടുത്ത ദിവസം മുഖ്യമന്ത്രിയുടെ വസതിയിൽ രാത്രി 7.30 ന് സ്വകാര്യയോഗം ചേർന്നെന്നാണ് സ്വപ്ന പറയുന്നത്. ധാരണാപത്രം പാടേ അട്ടിമറിച്ച് ടെൻഡ‍ർ പോലും വിളിക്കാതെ കരാറുകാരെ തെരഞ്ഞെടുക്കാൻ കോൺസൽ ജനറലിനെ ചുമതലപ്പെടുത്തി.

കോൺസൽ ജനറൽ അടക്കമുളളവർക്ക് പദ്ധതിയിൽ നിന്നുളള കമ്മീഷൻ അടിച്ചുമാറ്റായിരുന്നു ഇതെല്ലാം. മുഖ്യമന്ത്രിയുടെ അറിവോടെയാണ് ഇതെല്ലാം നടന്നതെന്നാണ് സ്വപ്ന പറയുന്നത്. ട കേരളത്തിലെ സംവിധാനമനുസരിച്ച് പദ്ധതി നിർവഹണച്ചുമതല സർക്കാർ ഏറ്റെടുത്താൽ കോൺസൽ ജനറൽ അടക്കമുളളവർക്ക് കമ്മീഷൻ കിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞതായും സ്വപ്നയുടെ മൊഴിയിലുണ്ട്. വലിയ കമ്മീഷൻ മുന്നിൽക്കണ്ട് എല്ലാ ജില്ലകളിലും ലൈഫ് പദ്ധതിക്ക് വിദേശ പണം എത്തിക്കാൻ കോൺസൽ ജനറൽ അടക്കമുളളവർ ആലോചിച്ചിരുന്നതായും കുറ്റപത്രത്തിലുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

YouTube video player