ലൈഫ് മിഷൻ വിവാദം; സുപ്രീം കോടതി വിധി സർക്കാരിന് തിരിച്ചടിയല്ലെന്ന് എ സി മൊയ്തീൻ
നിയമസഭ തെരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കുമോയെന്ന ചോദ്യത്തിന് അത് പാർട്ടി തീരുമാനിക്കുമെന്നായിരുന്നു മൊയ്തീൻ്റെ മറുപടി. സ്വയം പ്രഖ്യാപനങ്ങൾ സിപിഎമ്മിൽ പതിവില്ലെന്നും മന്ത്രി വ്യക്തമാക്കി.
തൃശ്ശൂർ: ലൈഫ് മിഷൻ വിവാദത്തിൽ സിബിഐ അന്വേഷണം സുപ്രീം കോടതി സ്റ്റേ ചെയ്യാത്തത് സർക്കാരിന് തിരിച്ചടയില്ലെന്ന് മന്ത്രി എ സി മൊയ്തീൻ. സിബിഐ അന്വേഷണത്തിലെ മാനദണ്ഡങ്ങൾ നിയമപരമായി ചോദ്യം ചെയ്യുക മാത്രമാണ് സർക്കാർ ചെയ്തതെന്നാണ് മന്ത്രിയുടെ വിശദീകരണം.
വടക്കാഞ്ചേരി ഫ്ലാറ്റ് നിർമ്മാണം കോടതിയുടെ പരിഗണനയിലാണെന്നും അതിനാലാണ് കരാറുകാർ പണി നിർത്തിയതെന്നും മൊയ്തീൻ വിശദീകരിച്ചു. ലൈഫ് വിവാദം തദ്ദേശ തിരഞ്ഞെടുപ്പിൽ ചർച്ച ആയതാണെന്ന് പറഞ്ഞ മന്ത്രി കേന്ദ്ര ഏജൻസികളുടെ ഇടപെടലിൽ രാഷ്ട്രീയമുണ്ടെന്ന വാദം ആവർത്തിച്ചു. ലൈഫിൽ ഇത് വരെയുള്ള അന്വേഷണത്തിൽ എന്താണ് കണ്ടെത്തിയതെന്നും മൊയ്തീൻ ചോദിച്ചു. സിബിഐയെ രാഷ്ട്രീയ ആയുധമാക്കുന്നതിനെതിരെ കോൺഗ്രസ് ദേശീയ നേതൃത്വം എതിർക്കുമ്പോൾ കേരളത്തിലെ കോൺഗ്രസുകാർ വ്യത്യസ്ത നിലപാടാണ് സ്വീകരിക്കുന്നതെന്നും മൊയ്തീൻ ചൂണ്ടിക്കാട്ടി.
നിയമസഭ തെരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കുമോയെന്ന ചോദ്യത്തിന് അത് പാർട്ടി തീരുമാനിക്കുമെന്നായിരുന്നു മൊയ്തീൻ്റെ മറുപടി. സ്വയം പ്രഖ്യാപനങ്ങൾ സിപിഎമ്മിൽ പതിവില്ലെന്നും മന്ത്രി വ്യക്തമാക്കി.