വായ്പയെടുത്തായിരുന്നു ബിസിനസ് ആരംഭിച്ചതെന്നും എന്നാൽ ഗ്രാമപ്രദേശമായതിനാൽ കച്ചവടം കുറവായിരുന്നുവെന്നും സഹോദരൻ പറഞ്ഞു

തിരുവനന്തപുരം: ലൈറ്റ് & സൗണ്ട് കടയുടമ ആത്മഹത്യ ചെയ്തു. തിരുവനന്തപുരം മുറിഞ്ഞപാലം സ്വദേശ് നിർമൽ ചന്ദ്രനാണ് മരിച്ചത്. 54 വയസായിരുന്നു. കൊവിഡിനെ തുടർന്ന് ലൈറ്റ് ആന്റ് സൗണ്ടിൽ നിന്നും കോഴിക്കട നടത്തിപ്പിലേക്ക് തിരിഞ്ഞിരുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ജീവനൊടുക്കിയതെന്നാണ് സംശയം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കല്ലമ്പലത്ത് വെച്ചാണ് ഇദ്ദേഹം തൂങ്ങി മരിച്ചത്. 10 ലക്ഷത്തോളം രൂപയുടെ കടം ഉണ്ടായിരുന്നുവെന്ന് സഹോദരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. മകളുടെ സ്വർണം വരെ പണയത്തിലായിരുന്നു. എല്ലാം സാധാരണ ഗതിയിലാകുമെന്ന പ്രതീക്ഷയോടെ ഇദ്ദേഹം കാത്തിരുന്നുവെന്നും എന്നാൽ കടയുടെ വാടക നൽകാൻ പോലും പണം ഉണ്ടായിരുന്നില്ലെന്നുമാണ് ബന്ധുക്കൾ പറയുന്നത്. 

ലോക്ക്ഡൗണിൽ കച്ചവടം ഇല്ലാതായതോടെയാണ് ഇദ്ദേഹം കോഴിക്കോട ബിസിനസിലേക്ക് തിരിഞ്ഞത്. വായ്പയെടുത്തായിരുന്നു ബിസിനസ് ആരംഭിച്ചതെന്നും എന്നാൽ ഗ്രാമപ്രദേശമായതിനാൽ കച്ചവടം കുറവായിരുന്നുവെന്നും സഹോദരൻ പറഞ്ഞു. ബിരുദ വിദ്യാർത്ഥിയായ മകളുടെ സ്വർണാഭരണങ്ങൾ അടക്കം പണയത്തിലാണ്. വാടക കൊടുത്തിട്ട് മാസങ്ങളായെന്നും പ്രതിസന്ധിയെ കുറിച്ച് സുഹൃത്തുക്കളോട് സംസാരിച്ചിരുന്നുവെന്നും സഹോദരൻ പറഞ്ഞു.

സാമ്പത്തിക പ്രയാസത്തിൽ പിടിച്ചു നിൽക്കാൻ കഴിയാതെയാകാം ആത്മഹത്യയെന്നാണ് നിഗമനം. പ്രതിസന്ധിയെ കുറിച്ച് നിർമൽ ചന്ദ്രൻ കഴിഞ്ഞ നവംബറിൽ ഏഷ്യാനെറ്റ് ന്യൂസ് ചെയ്ത റിപ്പോർട്ടിൽ സംസാരിച്ചിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona