ബജറ്റിൽ പ്രഖ്യാപിച്ച വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവ് കോൺഗ്രസിലും യുഡിഎഫിലും അതൃപ്തിക്ക് കാരണമായി. ഈ വിവാദത്തിൽ മുഖ്യമന്ത്രി നിയമസഭയിൽ വിശദീകരണം നൽകും. നികുതി വിവാദവും പി എം ശ്രീ പദ്ധതിയും സഭയിൽ സർക്കാരിനെതിരെ ആയുധമാക്കാനാണ് പ്രതിപക്ഷ നീക്കം

തിരുവനന്തപുരം: സംസ്ഥാന ബജറ്റിലെ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവുമായി ബന്ധപ്പെട്ടുള്ള നിർദ്ദേശത്തിൽ ഉയർന്ന വിവാദങ്ങളിൽ വ്യക്തത വരുത്താൻ മുഖ്യമന്ത്രി വി ഡി സതീശൻ ഇന്ന് നിയമസഭയിൽ വിശദീകരണം നൽകും. ബജറ്റ് ചർച്ചയ്ക്കുള്ള മറുപടി പ്രസംഗത്തിലാകും മുഖ്യമന്ത്രി, ഇക്കാര്യത്തിൽ സർക്കാരിന്റെ ഔദ്യോഗിക നിലപാട് അറിയിക്കുക. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ച നടപടിക്കെതിരെ കോൺഗ്രസിലും യു ഡി എഫിലും വലിയ രീതിയിലുള്ള അതൃപ്തിയും തർക്കങ്ങളും നിലനിൽക്കുന്ന സാഹചര്യത്തിൽ, പ്രഖ്യാപനത്തിൽ സർക്കാർ എന്തെങ്കിലും തിരുത്തലുകൾ വരുത്തുമോയെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്. വി എം സുധീരൻ അടക്കമുള്ള നേതാക്കളുടെ പരസ്യ വിമർശനത്തിന്‍റെ പശ്ചാത്തലത്തിൽ സർക്കാർ നിലപാടിൽ മാറ്റമുണ്ടാകുമോ എന്നത് കണ്ടറിയണം. എതിർപ്പ് മൂലം യൂ ടേൺ അടിക്കുമോ അതോ മുൻ സർക്കാരിനെ ചാരി നികുതി ഘടനയിൽ ഉറച്ചു നിൽക്കുമോ? എന്താകും മുഖ്യമന്ത്രിയുടെ നിലപാട് എന്നതിൽ ആകാംക്ഷ തുടരുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അടിയന്തര പ്രമേയമാക്കാൻ പ്രതിപക്ഷം

അതേസമയം സംസ്ഥാന ബജറ്റിന്മേലുള്ള ചർച്ച ഇന്നും നിയമസഭയിൽ തുടരും. വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി വിവാദത്തിൽ ഇന്ന് പ്രതിപക്ഷം അടിയന്തര പ്രമേയം കൊണ്ടുവരുമെന്നാണ് വിവരം. സംസ്ഥാനത്ത് മദ്യ ഉപഭോഗം കൂട്ടുമെന്നാണ് പ്രതിപക്ഷത്തിന്‍റെ വാദം. ഭരണ കക്ഷിയിലെ ഭിന്നത അടക്കം ആയുധമാക്കിയുള്ള നീക്കത്തിനാണ് പ്രതിപക്ഷം ഒരുങ്ങുന്നത്. വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി വിവാദത്തിന് പുറമെ പി എം ശ്രീ പദ്ധതി ഉൾപ്പെടെയുള്ള മറ്റ് പ്രധാന വിഷയങ്ങളും സർക്കാരിനെതിരെ ശക്തമായ ആയുധമാക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. എന്നാൽ മുൻ എൽ ഡി എഫ് സർക്കാർ പി എം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധികൾക്ക് കാരണമായതെന്ന വിശദീകരണവുമായി ഭരണപക്ഷം പ്രതിരോധം തീർക്കാനാണ് സാധ്യത. ബജറ്റ് ചർച്ചയിലെ പ്രതിപക്ഷത്തിന്റെ ആക്രമണങ്ങൾക്ക് മുഖ്യമന്ത്രി നൽകുന്ന മറുപടി സഭയിൽ നിർണായകമാകും.

പ്രതിപക്ഷത്തെ ചാരി സർക്കാരിനെ വിമർശിച്ച് കുഴൽനാടൻ

അതേസമയം നിയമസഭയിൽ പി എം ശ്രീ പദ്ധതിയെയും വീര്യം കുറഞ്ഞ മദ്യത്തിനുള്ള നികുതിയിളവിനെയും ചൊല്ലിയുണ്ടായ വിവാദ വിഷയങ്ങളിൽ പ്രതിപക്ഷത്തെ ചാരി ഇന്നലെ മാത്യു കുഴൽനാടൻ എം എൽ എ സർക്കാരിനെതിരെ വിമർശനത്തിന്‍റെ വിരൽ ചൂണ്ടിയിരുന്നു. വി ഡി സതീശന്‍റെ നേതൃത്വത്തിലുള്ള യു ഡി എഫ്. സർക്കാർ അധികാരത്തിൽ വന്ന ശേഷം ഉയർന്ന രണ്ട് പ്രധാന വിവാദങ്ങളെ മുൻനിർത്തിയായിരുന്നു ഭരണകക്ഷി എം എൽ എയുടെ പ്രസംഗം എന്നത് ശ്രദ്ധേയമായി. വീര്യം കുറഞ്ഞ മദ്യത്തിന്റെ കാര്യത്തിൽ വ്യക്തമായ കാഴ്ചപ്പാടുണ്ടെന്ന് പറഞ്ഞ അദ്ദേഹം, ഈ തീരുമാനത്തിന് പിന്നിൽ വലിയ അഴിമതിയുണ്ടെന്ന പ്രതിപക്ഷ ആരോപണത്തിനും മറുപടി നൽകി. നിയമം കൊണ്ടുവന്നത് കഴിഞ്ഞ എൽ ഡി എഫ് സർക്കാരാണെന്നും, ഇതിലെ അഴിമതിയെക്കുറിച്ച് ചിലപ്പോൾ പ്രതിപക്ഷത്തിനും അറിയാമായിരിക്കുമെന്നും കുഴൽനാടൻ പരിഹസിച്ചു. ഓഫർ കിട്ടിയത് എൽ ഡി എഫിനാണല്ലോ എന്ന് പറഞ്ഞ കുഴൽനാടൻ, ഭരണപക്ഷത്തെ ലക്ഷ്യമിട്ട് ഒരു വിരൽ ചൂണ്ടുമ്പോൾ ബാക്കി നാല് വിരലുകൾ പ്രതിപക്ഷത്തിന് നേരെയാണെന്നത് ഓർമ്മിക്കണമെന്നും പരിഹസിച്ചു.

YouTube video player