ബിജെപി പ്രവർത്തകനായിരുന്ന സി ആർ സുജിത്താണ് സ്വതന്ത്രനായി മത്സരിക്കാൻ ഒരുങ്ങുന്നത്. പാർട്ടിയിൽ നിന്നും ആർ സുജിത്ത് രാജിവെച്ചു.

തൃശ്ശൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ തൃശ്ശൂർ കോർപ്പറേഷനിൽ ബിജെപിക്ക് വിമത സ്ഥാനാർത്ഥി. ബിജെപി പ്രവർത്തകനായിരുന്ന സി ആർ സുജിത്താണ് സ്വതന്ത്രനായി മത്സരിക്കാൻ ഒരുങ്ങുന്നത്. പാർട്ടിയിൽ നിന്നും ആർ സുജിത്ത് രാജിവെച്ചു. സ്ഥാനാർത്ഥി നിർണ്ണയത്തിലെ അതൃപ്തി വ്യക്തമാക്കിയാണ് ആർ സുജിത്തിന്റെ രാജി. പത്മജ വേണുഗോപാലിന്റെ സമ്മർദ്ദത്തിൽ വാർഡിൽ ബിജെപി സ്ഥാനാർത്ഥിയെ നിർത്തിയതിൽ പ്രതിഷേധിച്ചാണ് രാജി. വടൂക്കര 41 ഡിവിഷനിലാണ് ബിജെപി പ്രവർത്തകർ സ്ഥാനാർത്ഥിയെ നിർത്തിയത്. ബിജെപി നിലപാടിൽ പ്രതിഷേധിച്ച് 20 ഓളം പ്രാദേശിക ഭാരവാഹികൾ രാജി വെച്ചിരുന്നു.

തൃശ്ശൂരിലെ സിപിഎമ്മിലും പൊട്ടിത്തെറി

തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തില്‍ തൃശ്ശൂരിലെ സിപിഎമ്മിലും പൊട്ടിത്തെറി. കോട്ടപ്പുറത്തെ സ്ഥാനാർത്ഥിക്കെതിരെ വിമതനായി മത്സരിക്കുമെന്ന് ബ്രാഞ്ച് കമ്മിറ്റി അംഗം ജിതിൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. പ്രാദേശികമായി പിന്തുണയില്ലാത്ത ആളെ സ്ഥാനാർത്ഥിയായി മേൽഘടകം കെട്ടി ഏൽപ്പിച്ചു. ഇതിനെതിരെ കത്ത് നൽകിയിട്ടും പരിഗണിച്ചില്ലെന്ന് ജിതിൻ പറയുന്നു. കോട്ടപ്പുറത്ത് സിപിഎം പ്രഖ്യാപിച്ച സ്ഥാനാർത്ഥിയായ പി ഹരി സ്വീകാര്യനല്ല. പാർട്ടി പ്രഖ്യാപിക്കും മുമ്പ് സ്വയം പ്രഖ്യാപിത സ്ഥാനാർത്ഥിയായ ആളാണ് ഹരിയെന്നും ചക്കാ മുക്ക് ബ്രാഞ്ച് കമ്മിറ്റി അംഗമായ ജിതിൻ വിമര്‍ശിക്കുന്നു.