ലോകായുക്ത നിയമഭേദഗതിയിൽ സി പി ഐ മുന്നോട്ട് വച്ച നിർദേശങ്ങൾ സർക്കാർ അംഗീകരിച്ചിരുന്നു

തിരുവനന്തപുരം : സബ്ജെക്ട് കമ്മിറ്റി പരിഗണിച്ച ലോകായുക്ത നിയമ ഭേദഗതി ബിൽ നാളെ നിയമസഭയുടെ പരിഗണനയിൽ എത്തും. വൈസ് ചാൻസിലർ നിർണയത്തിൽ ഗവർണറുടെ അധികാരം കുറക്കുന്ന ബിൽ വ്യാഴാഴ്ച പരിഗണിക്കും. കെ എസ് ആർ ടി സി പ്രതിസന്ധി പ്രതിപക്ഷം സഭയിൽ ഉന്നയിച്ചേക്കും. എം.വി. ഗോവിന്ദൻ പാർട്ടി സെക്രട്ടറി ആയെങ്കിലും സഭ നടക്കുന്നത് കൂടി കണക്കിൽ എടുത്ത് ഓണത്തിന് ശേഷം ആയിരിക്കും മന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കുക.

ലോകായുക്ത നിയമഭേദഗതിയിൽ സി പി ഐ മുന്നോട്ട് വച്ച നിർദേശങ്ങൾ സർക്കാർ അംഗീകരിച്ചിരുന്നു. സി പി ഐ മുന്നോട്ട് വച്ച നിർദേശങ്ങൾ ലോകായുക്ത ബില്ലിലെ ഔദ്യോഗിക ഭേദഗതിയായി ഉൾപ്പെടുത്തുകയും ചെയ്തു. 

സി പി ഐ നിർദ്ദേശം

മുഖ്യമന്ത്രിക്കെതിരായ ലോകായുക്ത ഉത്തരവുകളിൽ തീരുമാനമെടുക്കാൻ നിയമസഭയെ അധികാരപ്പെടുത്തുന്നതാണ് സി പി ഐ കൊണ്ടുവന്ന പുതിയ ഭേദഗതി. മന്ത്രിമാർക്കെതിരെ ലോകായുക്ത വിധിയിൽ മുഖ്യമന്ത്രിക്ക് പുനപരിശോധന നടത്താം. എം എൽ എമാർക്കെതിരെയുള്ള ഉത്തരവുകളിൽ സ്പീക്കർക്കാവും പുനഃപരിശോധന നടത്താൻ അധികാരം. ഉദ്യോഗസ്ഥർക്കെതിരായ ലോകായുക്ത ഉത്തരവുകളിൽ സർവീസ് ചട്ട പ്രകാരം സർക്കാർ നടപടി തീരുമാനിക്കും. ജനപ്രതിനിധികൾ അല്ലാത്ത പൊതുപ്രവർത്തകർ നിയമത്തിന്‍റെ പരിധിയിൽ വരില്ലെന്നും ഭേദഗതിയിലുണ്ട്.

പ്രതിപക്ഷത്തിന്‍റെ വിയോജനക്കുറിപ്പോടെയാണ് സബ്ജക്ട് കമ്മിറ്റി റിപ്പോർട്ട് സഭയിൽ തിരിച്ചെത്തുക. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുസ്ലീം ലീഗ് കക്ഷിനേതാവ് പി കെ കുഞ്ഞാലിക്കുട്ടി എന്നിവരാണ് സബ്ജക്ട് കമ്മിറ്റിയിലെ പ്രതിപക്ഷ പ്രതിനിധികൾ. ജുഡീഷ്യറിയുടെ അധികാരം കവർന്നെടുക്കുന്നതാണ് നിയമഭേദഗതിയെന്ന വിമർശനത്തോടെയാണ് പ്രതിപക്ഷം ബില്ലിനോട് വിയോജിക്കുന്നത്.