കണ്ണൂർ വിസി നിയമനം രാജ്ഭവനിൽ നിന്നുള്ള നി‍ർദേശ പ്രകാരമാണ് ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകാൻ മന്ത്രി നിർദ്ദേശിച്ചതെന്ന്സർക്കാർ കഴി‍ഞ്ഞ ദിവസം ലോകായുക്തയെ അറിയിച്ചിരുന്നു.എന്നാൽ മുഖ്യമന്ത്രിയും ഉന്നതവിദ്യാഭ്യാസ മന്ത്രിയും മുൻകൈയെടുത്തതുകൊണ്ടാണ് ഗോപിനാഥ് രവീന്ദ്രന് പുന‍നിയമനം നൽകിയതെന്ന് ഇന്നലെ രാജ്ഭവൻ വാർത്താക്കുറിപ്പിറക്കിയിരുന്നു. 

തിരുവനന്തപുരം: സർക്കാരിനെതിരായ രണ്ട് കേസുകള്‍ ഇന്ന് ലോകായുക്ത (lokayukta)പരിഗണിക്കും. കണ്ണൂർ വിസി നിയമനത്തിൽ സ്വജനപക്ഷപാതം കാണിച്ച ഉന്നത വിദ്യാഭ്യാസമന്ത്രി ആർ.ബിന്ദുവിനെതിരെ (r bindu)കേസെടുക്കണമെന്ന് മുൻപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ(ramesh chennithala) ഹർജിയിൽ കോടതി ഇന്ന് ഉത്തരവ് പറയും.രാജ്ഭവനിൽ നിന്നുള്ള നി‍ർദേശ പ്രകാരമാണ് ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകാൻ മന്ത്രി നിർദ്ദേശിച്ചതെന്ന് സർക്കാർ കഴി‍ഞ്ഞ ദിവസം ലോകായുക്തയെ അറിയിച്ചിരുന്നു.എന്നാൽ മുഖ്യമന്ത്രിയും ഉന്നതവിദ്യാഭ്യാസ മന്ത്രിയും മുൻകൈയെടുത്തതുകൊണ്ടാണ് ഗോപിനാഥ് രവീന്ദ്രന് പുന‍നിയമനം നൽകിയതെന്ന് ഇന്നലെ രാജ്ഭവൻ വാർത്താക്കുറിപ്പിറക്കിയിരുന്നു. സ‍ർക്കാരിന്‍റെ വാദങ്ങളെ എതിർക്കുന്ന രാജ്ഭവന്‍റെ വാ‍ർത്താക്കുറിപ്പ് ഇന്ന് രമേശ് ചെന്നിത്തലയുടെ അഭിഭാഷകൻ ലോകായുക്തയിൽ നൽകും.

മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിൽ നിന്നുള്ള പണം വകമാറ്റി ചെലവഴിച്ചുവെന്ന ഹ‍ർജിയും ഇന്ന് പരിഗണിക്കും.അന്തരിച്ച എൻ സി പി നേതാവ് ഉഴവൂർ വിജയൻറെ മക്കളുടെ വിദ്യാഭ്യാസത്തിനു 25 ലക്ഷം നൽകി, അന്തരിച്ച എം എൽ എ രാമചന്ദ്രൻ നായരുടെ കാറിന്റെ വായ്‌പ അടക്കാനും സ്വർണ്ണ പണയ വായ്‌പ എടുക്കാനും 8.5 ലക്ഷം നൽകി, കോടിയേരി ബാലകൃഷ്ണന്റെ സുരക്ഷയിൽ ഉൾപ്പെട്ട പോലീസുകാരൻ അപകടത്തിൽപെട്ടപ്പോൾ കുടുംബത്തിന് 20 ലക്ഷം നൽകി എന്നിങ്ങനെയാണ് മുഖ്യമന്ത്രിക്ക് എതിരെയുള്ള മൂന്ന് കേസുകൾ

ഭേദ​ഗതി വഴി ലോകായുക്തയുടെ അധികാരങ്ങൾ കുറയ്ക്കാനുള്ള സർക്കാർ നീക്കം നിലനിൽക്കെയാണ് കേസുകൾ ഇന്ന് ലോകായുക്ത പരി​ഗണിക്കുന്നത്