ഹര്‍ത്താലിലും നറുക്കെടുപ്പ് നടത്തി ലോട്ടറി വകുപ്പ്: പരാതിയുമായി വില്‍പനക്കാര്‍
മിന്നൽ ഹർത്താലുകൾ ഉണ്ടായാൽ അന്നേ ദിവസത്തേ നറുക്കെടുപ്പ് ഒരാഴ്ചയപ്പുറത്തേക്ക് മാറ്റിവയ്ക്കുന്നതായിരുന്നു മുൻകാലങ്ങളിലെ പതിവ്.
ഇടുക്കി:ഹർത്താലോ അവധിദിനങ്ങളോ വന്നാലും ലോട്ടറി നറുക്കെടുപ്പ് മാറ്റിവയ്ക്കില്ലെന്ന സർക്കാരിന്റെ പുതിയ പരിഷ്കാരത്തിൽ വലഞ്ഞ് ലോട്ടറി വിൽപ്പനക്കാർ. അടുത്തിടെയുണ്ടായ ഹർത്താലുകളിൽ ടിക്കറ്റ് വിൽക്കാനാവാതെ ലക്ഷങ്ങളുടെ നഷ്ടമുണ്ടായെന്ന് ഇവർ പരാതിപ്പെടുന്നു.
മിന്നൽ ഹർത്താലുകൾ ഉണ്ടായാൽ അന്നേ ദിവസത്തേ നറുക്കെടുപ്പ് ഒരാഴ്ചയപ്പുറത്തേക്ക് മാറ്റിവയ്ക്കുന്നതായിരുന്നു മുൻകാലങ്ങളിലെ പതിവ്. എന്നാൽ നാല് മാസം മുമ്പ് ഈ രീതിക്ക് മാറ്റമുണ്ടായി. ഇതോടെ വലിയ പ്രതിസന്ധിയിലായത് അന്നന്നത്തെ ആഹാരത്തിനായി ലോട്ടറി വിൽപ്പന നടത്തിയിരുന്ന ഈ പാവങ്ങളാണ്.
ദു:ഖവെള്ളിയാഴ്ച,ആറ്റുകാൽ പൊങ്കാല പോലുള്ള വിശേഷ ദിവസങ്ങളിലും മുമ്പ് ലോട്ടറി നറുക്കെടുപ്പ് ഉണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ ആ ദിവസങ്ങളിലും നറുക്കെടുപ്പ് ഉണ്ട്. സർക്കാർ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ ഇതിനെ ആശ്രയിച്ച് കഴിയുന്ന ഒത്തിരികുടുംബങ്ങൾ ആത്മഹത്യ ചെയ്യേണ്ടിവരുമെന്നാണ് വില്‍പനക്കാര്‍ പറയുന്നത്.