എ.ആർ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥരായ രജീവൻ, ബിനു കൃഷ്ണൻ എന്നിവരെയാണ് സസ്പെൻ്റ് ചെയ്തത്. രജീവൻ ഇന്ന് വിരമിക്കുന്നതിന് തൊട്ടുമുമ്പാണ് ഉത്തരവ് ഇറങ്ങിയത്. അതേസമയം, രഞ്ജിത്താണ് പ്രശ്നമുണ്ടാക്കിയതെന്ന് കാണിച്ച് പൊലീസുകാരും പരാതി നൽകിയിട്ടുണ്ട്.
കണ്ണൂര്‍: കണ്ണൂരിൽ തട്ടുകടയിൽ വെച്ച് കോൺഗ്രസ് നേതാവിനെ മർദ്ദിച്ച കേസിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. എ ആർ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥരായ രജീവൻ, ബിനു കൃഷ്ണൻ എന്നിവർക്കെതിരെയാണ് നടപടി. രജീവൻ ഇന്ന് വിരമിക്കുന്നതിന് തൊട്ടുമുമ്പാണ് ഉത്തരവ് ഇറങ്ങിയത്. വ്യാഴാഴ്ചയാണ് മണ്ഡലം പ്രസിഡന്‍റ് കണ്ണൂർ മണ്ഡലം പ്രസിഡന്റും മുൻ നഗരസഭ കൗൺസിലറുമായ ആർ രഞ്ജിത്തിന് മർദനമേറ്റത്. അതേസമയം, തട്ടുകടയിൽ വെച്ച് രഞ്ജിത്താണ് പ്രശ്നമുണ്ടാക്കിയതെന്നും ആക്രമിച്ചതെന്നും പൊലീസുകാർ പരാതി നൽകിയിട്ടുണ്ട്.
വ്യാഴാഴ്ച്ച രാത്രി ഒമ്പതരയോടെ കണ്ണൂർ എസ് എൻ പാർക്കിന് സമീപമായിരുന്നു സംഭവം. തട്ടുകടയിൽ ഭക്ഷണം കഴിക്കാനെത്തിയ കോണ്‍ഗ്രസ് കണ്ണൂർ മണ്ഡലം പ്രസിഡന്റും മുൻ നഗരസഭ കൗൺസിലറുമായ ആർ രഞ്ജിത്തിനാണ് മർദനമേറ്റത്. മഴയത്ത് അടുത്തടുത്ത് നിന്നവർ തമ്മിൽ വാക്കേറ്റവും പിന്നാലെ കൂട്ടയടിയും ഉണ്ടായതായി ദൃസാക്ഷികൾ പറഞ്ഞു. മർദിച്ച പൊലീസുകാരെ മുൻപരിചയമില്ലെന്നും ക്വട്ടേഷനെടുത്ത് ആക്രമിച്ചതാകാമെന്നും രഞ്ജിത്ത് പറഞ്ഞു.
രഞ്ജിത്തിന്റെ പരാതിയിൽ പൊലീസുകാരായ രാജീവൻ, ബിനു കൃഷ്ണൻ ഒപ്പമുണ്ടായിരുന്ന തൻസീർ എന്നിവർക്കെതിരെ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാൽ രഞ്ജിത്ത് മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസുകാർ പറഞ്ഞു. ഭക്ഷണം കഴിക്കുന്നതിനിടെ രഞ്ജിത്താണ് പ്രശ്നമുണ്ടാക്കിയതെന്നും പിടിച്ചു മാറ്റുന്നതിനിടെ മർദിച്ചുവെന്നും പൊലീസുകാർ പറഞ്ഞു. രഞ്ജിത്തിനെതിരെ പൊലീസ് ഉദ്യോഗസ്ഥരും പരാതി നൽകിയിട്ടുണ്ട്.

