അതേ സമയം, പ്രതി കുറ്റക്കാരനെന്ന വിധി നിലനിൽക്കും. ആൻ്റണി രാജുവിനെ അയോഗ്യനാക്കിയതും തുടരും. ഫെബ്രുവരി 6 ന് അപ്പീലിന്മേൽ വാദം തുടങ്ങും.
തിരുവനന്തപുരം: വിദേശ പൗരനെ ക്രിമിനല്‍ കേസിൽ നിന്ന് രക്ഷിക്കാൻ തൊണ്ടിമുതലിൽ കൃത്രിമം നടത്തിയെന്ന കേസിൽ ആന്റണി രാജുവിനെതിരെയുള്ള കീഴ്ക്കോടതിയുടെ ശിക്ഷാ വിധി താൽക്കാലികമായി മരവിപ്പിച്ചു. വിധിക്കെതിരെ ആൻ്റണി രാജു സമർപ്പിച്ച അപ്പീൽ ഫയലിൽ സ്വീകരിച്ച് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് ഉത്തരവിട്ടത്. അതേ സമയം, കുറ്റക്കാരനെന്ന വിധിയും എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയതും തുടരും. അപ്പീലിന്മേൽ ഈ മാസം ആറിന് വാദം തുടങ്ങും. ജനുവരി 3 നാണ് നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി ആന്റണി രാജുവിനും കോടതി ജീവനക്കാരനായിരുന്ന ജോസിനും ശിക്ഷ വിധിച്ചത്. 3 വർഷം വർഷം തടവും പതിനായിരം രൂപ പിഴയുമായിരുന്നു ശിക്ഷ. ശിക്ഷ ഏഴ് വർഷത്തിൽ താഴെ ആയതുകൊണ്ട് അപ്പീലിൽ വിധി വരുന്നത് വരെ പ്രതികൾക്ക് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു.



