ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി കൊച്ചി ഇൻഫോപാർക്ക് ഫേസ്-2 ൽ 500 കോടി രൂപയുടെ നിക്ഷേപം നടത്താമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. ഈ നിക്ഷേപത്തിലൂടെ 7500 പേർക്ക് തൊഴിൽ ലഭിക്കുമെന്നാണ് പ്രതീക്ഷ.

കൊച്ചി: ഇൻഫോപാർക്ക് ഫേസ്-2 ൽ 500 കോടി രൂപയുടെ നിക്ഷേപം നടത്താമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി അറിയിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് കൊച്ചിയിൽ വെച്ച് നടന്ന ലുലു ഗ്രൂപ്പിന്‍റെ ഐടി ട്വിൻ ടവർ ഉദ്‌ഘാടന ചടങ്ങിലാണ് മുഖ്യമന്ത്രി ഇക്കാര്യം ലുലു ചെയര്‍മാൻ അറിയിച്ചത്. മൂന്നര ഏക്കറിൽ ഒമ്പതര ലക്ഷം സ്‌ക്വയർഫീറ്റ് വരുന്ന ഒരു ഐടി ടവറിന്‍റെ രൂപത്തിലായിരിക്കും ഈ നിക്ഷേപം നടത്തുകയെന്നാണ് അദ്ദേഹം അറിയിച്ചത്.

ഇതുവഴി 7500 പ്രൊഫഷണലുകൾക്കെങ്കിലും തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇൻഫോപാർക്കിന്‍റെയും അതുവഴി കേരളത്തിന്‍റെ ഐടി മേഖലയുടെയും വളർച്ചയിൽ വലിയ മുതൽക്കൂട്ടായിരിക്കും പുതിയ ഐടി ടവർ. ഈ പുതിയ സംരംഭത്തിന് സംസ്ഥാന സർക്കാർ എല്ലാവിധ പിന്തുണയും നൽകും. സംസ്ഥാനത്ത് ഇനിയും അനേകം സംരംഭങ്ങളുയർന്നു വരാൻ ലുലു ഐടി ടവർ വഴി തെളിക്കട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരമേറിയതും കേരളത്തിലെ ഏറ്റവും വലുതുമായ ഐടി ഓഫീസ് സമുച്ചയമായ ലുലു ഐടി ട്വിൻ ടവറുകളുടെ ഉദ്ഘാടനമാണ് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചത്. വിദ്യാസമ്പന്നരായ യുവാക്കൾക്ക് കേരളത്തിൽ തന്നെ ഏറ്റവും മികച്ച തൊഴിലവസരങ്ങൾ ലഭിക്കാനുള്ള സൗകര്യം കൂടിയാണ് ഒരുങ്ങിയത്. ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ പ്രഖ്യാപിച്ചിട്ടുള്ള നിക്ഷേപവാഗ്ദാനങ്ങൾ അതിവേഗത്തിൽ യാഥാർത്ഥ്യമാക്കിക്കൊണ്ട് മുന്നോട്ടുപോകുകയാണ് സർക്കാർ. കൂടുതൽ കമ്പനികൾ കേരളത്തിലേക്ക് കടന്നുവരുമ്പോൾ ലുലു ട്വിൻ ടവർ പോലുള്ള ഏറ്റവും നൂതനമായ സൗകര്യങ്ങളോടെയുള്ള തൊഴിലിടങ്ങൾ ഇനിയും കൂടുതൽ കമ്പനികളെ ഇവിടേക്ക് ആകർഷിക്കുമെന്ന് ഉറപ്പാണെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു.

ഗ്രീൻ ബിൽഡിങ്ങ് മികവിനുള്ള ലീഡ് പ്ലാറ്റിനം പ്രീ-സർട്ടിഫൈഡ് ബിൽഡിങ്ങ് അംഗീകാരത്തോടെയാണ് ട്വിൻ ടവറുകൾ യാഥാർത്ഥ്യമായിരിക്കുന്നത്. നൂറ് ശതമാനം പവ്വർ ബാക്ക് അപ്പ്, 67 ഹൈ സ്പീഡ് ലിഫ്റ്റുകൾ, 12 എസ്കലേറ്ററുകൾ, 2500 പേർക്ക് ഒരേസമയം ഭക്ഷണം കഴിക്കാൻ സൗകര്യമുള്ള ഫുഡ് കോർട്ട്, 600 പേർക്ക് ഇരിക്കാൻ സൗകര്യമുള്ള അത്യാധുനിക കോൺഫറൻസ് ഹാൾ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. കൂടാതെ, ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജിംഗ് പോയിന്റുകള്‍, ഡേറ്റ സെന്റര്‍ സൗകര്യം, ബാങ്കിങ്ങ് സൗകര്യങ്ങൾ കൺവീനിയൻസ് സ്റ്റോറുകൾ, ജിംനേഷ്യം, ഔട്ട്ഡോർ ഗാർഡൻ, ക്രെഷ്, ഓപ്പൺ സീറ്റിങ്ങ് സ്പേസ്, മഴവെള്ള സംഭരണി, മാലിന്യ സംസ്കരണ പ്ലാന്റ് തുടങ്ങിയവയുമുണ്ട്. അടുത്ത മൂന്ന് വർഷത്തിനകം അരലക്ഷം ഐടി പ്രൊഫഷണലുകൾക്ക് ലുലു ഐടി പാർക്കുകളിലൂടെ ജോലി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.