''ആർഎസ്എസുകാർക്ക് സംരക്ഷണം കൊടുത്തു എന്ന് പറയുന്നു. നെഹ്റു വർഗ്ഗീയ ഫാസിസ്റ്റുകളോട് സന്ധി ചെയ്തെന്ന് പറയുന്നു. ഇത് നാവ് പിഴയല്ല. കെ സുധാകരൻ ബിജെപിയിൽ ചേരാൻ അവസരം കാത്തിരിക്കുകയാണ്''

കണ്ണൂർ : ഗവർണറെ തിരിച്ച് വിളിക്കണം എന്നതല്ല ഗവർണർ ആ‍ർഎസ്എസിൻ്റെ ചട്ടുകമായി പ്രവർത്തിക്കുന്നത് ഒഴിവാക്കണം എന്നതാണ് കേരളത്തിലെ എൽഡിഎഫിൻ്റെയും സിപിഎമ്മിൻ്റെയും തീരുമാനമെന്ന് സിപിഎം നേതാവ് എം എ ബേബി. ഇന്ന് ​ഗവർണർക്കെതിരെ ഇടത് മുന്നണി രാജ്ഭവൻ മാർച്ച് സംഘടിപ്പിക്കുന്നതിനിടെയാണ് എം എ ബേബിയുടെ പരാമർശം. 

കുഫോസ് വിസിയെ പുറത്താക്കിയ ഹൈക്കോടതി ഉത്തരവിലും എം എ ബേബി പ്രതികരിച്ചു. കുഫോസ് വിസിക്ക് വിസിയാവാൻ യോഗ്യതയില്ലെന്ന് ഹൈക്കോടതി പറഞ്ഞിട്ടില്ല. നിയമന മാനദണ്ഡത്തെ കുറിച്ചാണ് പറഞ്ഞത്. യുജിസി ഗൈഡ് ലൈൻസ് വേണമെന്നാണ് ഹൈക്കോടതി പറയുന്നത്. എന്നാൽ നിയമസഭ പാസാക്കിയ ഗൈഡ് ലൈൻസിന് മേലെയല്ല യുജിസി ഗൈഡ് ലൈൻസ് എന്നും എം എ ബേബി.

സുധാകരൻ്റെ ആ‍ർഎസ്എസ് അനുകൂല പരാമർശം നാവ് പിഴയാണെന്നാണ് അദ്ദേഹം പറയുന്നത്. എന്നാൽ ഒരേ രീതിയിലുള്ള നാവു പിഴയാണ് അദ്ദേഹത്തിന് സംഭവിക്കുന്നത്. ആർഎസ്എസുകാർക്ക് സംരക്ഷണം കൊടുത്തു എന്ന് പറയുന്നു. നെഹ്റു വർഗ്ഗീയ ഫാസിസ്റ്റുകളോട് സന്ധി ചെയ്തെന്ന് പറയുന്നു. ഇത് നാവ് പിഴയല്ല. കെ സുധാകരൻ ബിജെപിയിൽ ചേരാൻ അവസരം കാത്തിരിക്കുകയാണ്. ഇപ്പോൾ സുധാകരൻ ബിജെ പിയിൽ ചേരാത്തത് കേരളത്തിൽ ശക്തമായ ഇടതുപക്ഷം ഉള്ളതിനാലാണ്. കേരളത്തിൽ ബിജെപി ഇല്ലാത്തതിനാലാണ് സുധാകരൻ പോകാത്തതെന്നും എം എ ബേബി പറഞ്ഞു.