'പണം തിരികെ നല്‍കില്ലെന്ന് ആരോടും പറഞ്ഞിട്ടില്ല'; തട്ടിപ്പ് നടത്തിയിട്ടില്ലെന്ന് കമറുദ്ദീന്‍ എംഎല്‍എ
മുസ്ലീംലീഗ് പ്രാദേശിക നേതാവടക്കം ഉദുമ സ്വദേശികളായ അഞ്ച് പേർ നിക്ഷേപമായി നൽകിയ 73 ലക്ഷം എംഎല്‍എ തട്ടിയെന്നാണ് കേസ്.
തിരുവനന്തപുരം: ജ്വല്ലറിയില്‍ പണം നിക്ഷേപമായി നല്‍കിയവര്‍ക്ക് നാലുമാസത്തിനകം തിരിച്ചുനല്‍കുമെന്ന് എം സി കമറുദ്ദീന്‍ എംഎല്‍എ. താന്‍ തട്ടിപ്പ് നടത്തിയിട്ടില്ലെന്നും പണം തിരികെ നല്‍കില്ലെന്ന് ആരോടും പറഞ്ഞിട്ടില്ലെന്നും കമറുദ്ദീന്‍ എംഎല്‍എ ന്യൂസ് അവറില്‍ പറഞ്ഞു. മുസ്ലീംലീഗ് പ്രാദേശിക നേതാവടക്കം ഉദുമ സ്വദേശികളായ അഞ്ച് പേർ നിക്ഷേപമായി നൽകിയ 73 ലക്ഷം എംഎല്‍എ തട്ടിയെന്നാണ് കേസ്.
കാസർകോട് ടൗൺ പൊലീസാണ് ഉദുമ സ്വദേശികളായ അഞ്ച് പേരുടെ പരാതിയിൽ ഫാഷൻ ഗോൾഡ് ജ്വല്ലറി ചെയർമാൻ എം സി കമറുദ്ദീനും എംഡി പൂക്കോയ തങ്ങൾക്കുമെതിരെ വഞ്ചന കേസ് രജിസ്റ്റർ ചെയ്തത്. ഇതോടെ ഇരുവർക്കുമെതിരായ വഞ്ചന കേസുകളുടെ എണ്ണം 13 ആയി. മുസ്ലീം ലീഗ് ഉദുമ പടിഞ്ഞാറ് ശാഖ പ്രസിഡന്‍റ് മുഹമ്മദ് ഷാഫിയിൽ നിന്ന് 10 ലക്ഷവും, മുഹമ്മദ് കുഞ്ഞിയിൽ നിന്ന് 35 ലക്ഷവും അബ്ദുള്ള മൊയ്തീൻ കുഞ്ഞിയിൽ നിന്ന് 3 ലക്ഷവും കെ കെ മുഹമ്മദ് ഷാഫിയിൽ നിന്ന് 15 ലക്ഷവും അസൈനാർ മൊയ്തീൻ കുട്ടിയിൽ നിന്ന് 10 ലക്ഷം രൂപയും നിക്ഷേപമായി വാങ്ങി വഞ്ചിച്ചെന്നാണ് കേസ്.
ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എ സതീഷ് കുമാറാണ് അന്വേഷണ സംഘത്തലവൻ. ചന്ദേര, കാസർകോട് സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്ത കേസുകളുടെ എഫ് ഐ ആർ ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി.