Asianet News MalayalamAsianet News Malayalam

സുധാകരൻ വിവാദം അടഞ്ഞ അധ്യായമെന്ന് എം എം ഹസ്സൻ, 'ഖേദപ്രകടനത്തോടെ അവസാനിച്ചു'

ആർഎസ്എസ് അനുകൂല പരാമർശത്തിൽ സുധാകരനെതിരെ വലിയ വിമർശനമാണ് പാ‍ർട്ടിക്ക് അകത്തുനിന്നും പുറത്തുനിന്നും ഉയ‍ർന്നത്.

M M Hassan on K Sudhakaran controversy
Author
First Published Nov 17, 2022, 3:14 PM IST

ദുബായ് : കെ സുധാകരന്റെ ആർഎസ്എസ് അനുകൂല പ്രസ്താവനയെ തുടർന്നുണ്ടായ വിവാദം അടഞ്ഞ അധ്യായമെന്ന് യുഡിഫ് കൺവീനർ എം എം ഹസ്സൻ. സുധാകരന്റേത് നാക്കു പിഴയാണ്. അതിൽ അദ്ദേഹം ഖേദം പ്രകടിപ്പിച്ചതോടെ വിഷയം അവസാനിച്ചുവെന്നും എം എം ഹസ്സൻ പറഞ്ഞു. ആർഎസ്എസ് അനുകൂല പരാമർശത്തിൽ സുധാകരനെതിരെ വലിയ വിമർശനമാണ് പാ‍ർട്ടിക്ക് അകത്തുനിന്നും പുറത്തുനിന്നും ഉയ‍ർന്നത്. ഇതിന് പിന്നാലെ വാക്കുപിഴയെന്ന് സുധാകരൻ വ്യക്തമാക്കിയെങ്കിലും ഖേദപ്രകടനം കൊണ്ടായില്ലെന്നായിരുന്നു കെ മുരളീധരൻ അടക്കമുള്ളവരുടെ പ്രതികരണം. 

അതേസമയം ആർഎസ്എസുമായി ബന്ധപ്പെട്ട പരാമർശങ്ങളാൽ വിവാദത്തിലായ കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ കണ്ണൂരിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. നെഹ്റുവിനെ തള്ളിപ്പറഞ്ഞ് ആർ എസ് എസിനെ ന്യായീകരിക്കുന്ന സുധാകരൻ കോൺഗ്രസിന്റെ അന്തകനെന്നാണ് കണ്ണൂർ ഡിസിസി ഓഫീസ് റോഡിൽ സ്ഥാപിച്ച പോസ്റ്ററിലുള്ളത്. സേവ് കോൺഗ്രസ്, യൂത്ത് കോൺഗ്രസ് എന്ന  പേരിലാണ് ഡിസിസി ഓഫീസ് റോഡിൽ ബോർഡ് സ്ഥാപിച്ചത്. എന്നാൽ കൂടുതൽ ശ്രദ്ധ ലഭിച്ചതോടെ ബോർഡ് പിന്നീട് അപ്രത്യക്ഷമായി. 

ആര്‍എസ്എസ് ശാഖക്ക് സംരക്ഷണം കൊടുത്തുവെന്ന പ്രസ്താവനക്ക് പിന്നാലെ ആർഎസ്എസിന്റെ വര്‍ഗീയതയോട് നെഹ്റു സന്ധി ചെയ്തുവെന്ന പ്രസ്താവന കൂടി സുധാകരന്റെ ഭാഗത്ത് നിന്നുമുണ്ടായത് കോൺഗ്രസിന് വലിയ ആഘാതമാണുണ്ടാക്കിയത്. സുധാകരന്റെ മൃതു ആർഎസ്എസ് സമീപനം യുഡിഎഫിനുള്ളിലും വലിയ തോതിൽ വിമർശനം സൃഷ്ടിച്ചു. മുസ്ലിം ലീഗടക്കമുള്ള ഘടകകക്ഷികളും സുധാകരനെതിരെ രംഗത്തെത്തി.

അധ്യക്ഷ പദത്തിൽ രണ്ടാം ടേം ഏറെക്കുറെ ഉറപ്പിച്ചിരിക്കെയാണ് കെ സുധാകരന്റെ ആവർത്തിച്ചുള്ള വിവാദ പരാമാർശങ്ങളുണ്ടായത്. പാർട്ടി വെട്ടിലായതോടെ സുധാകരനെതിരായ നീക്കങ്ങൾ സംസ്ഥാന കോൺഗ്രസിൽ സജീവമായി. ലീഗ് അതൃപ്തി അറിയിച്ചത് അവസരമാക്കി പ്രതിപക്ഷനേതാവ് വി ഡി സതീശൻ തന്നെ പരസ്യമായി കടുപ്പിച്ചു. കെ. മുരളീധരനടക്കമുള്ള നേതാക്കളും തിരുത്തൽ ആവശ്യപ്പെട്ടു. രാഷ്ട്രീയകാര്യസമിതിയിൽ പ്രസിഡന്റിനെതിരെ വലിയ വിമർശനങ്ങൾക്ക് നേതാക്കൾ തയ്യാറെടുക്കുന്നതിനിടെയാണ് സുധാകരൻറെ രാജിസന്നദ്ധതാ നീക്കം. സതീശനുമായി ഉടക്ക് തുടർന്ന് സുധാകരനുമായി അനുരജ്ഞനത്തിലെത്തിയ ചെന്നിത്തല വിവാദത്തിന് കർട്ടനിട്ടെന്ന് പ്രഖ്യാപിച്ച് സുധാകരന് പരസ്യ പിന്തുണ നൽകി. 

എന്നാൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനോട് എതിർപ്പുള്ള ചെന്നിത്തല വിവാദത്തിന് കർട്ടനിട്ടെന്ന് പ്രഖ്യാപിച്ച് സുധാകരന് പരസ്യ പിന്തുണ നൽകി. രക്തസാക്ഷി പരിവേഷത്തിലേക്ക് സുധാകരനെത്തിയതും ലീഗിൻറെ അതൃപ്തിക്ക് കോൺഗ്രസ് വഴങ്ങിയെന്ന വികാരം പാർട്ടിക്കുള്ളിൽ ശക്തമായതും മനസിലാക്കി സതീശനും അയഞ്ഞു. സുധാകരന്റെ ചികിത്സ കണക്കിലെടുത്ത് നാളെ ചേരാനിരുന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതിയോഗം മാറ്റിവെച്ചു. ഇനി എന്ന് യോഗം ചേരുമെന്നതിൽ വ്യക്തതയില്ല. രാജിസന്നദ്ധതാ നീക്കം വന്നതോടെ നേരത്തെ ചർച്ചയാവശ്യപ്പെട്ട നേതാക്കളും അത് അവസരമാക്കി വിവാദം തൽക്കാലത്തേക്ക് അവസാനിപ്പിക്കുകയാണ്.

Read More : 'പ്രതിപക്ഷനേതാവിന്റെ പിന്തുണയില്ല, കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും മാറാൻ തയ്യാർ'; രാഹുലിന് സുധാകരന്റെ കത്ത്

Follow Us:
Download App:
  • android
  • ios