റിമാന്‍ഡിലിരിക്കെ മരിച്ച രാജ്‍കുമാര്‍ കുഴപ്പക്കാരന്‍ തന്നെയെന്ന് ആവര്‍ത്തിച്ച് മന്ത്രി എം എം മണി
പൊലീസിന് എതിരെ രാവിലെ താൻ നടത്തിയ പരാമർശം മാധ്യമങ്ങൾ വളച്ചൊടിച്ചു. പൊലീസ് തെറ്റ് ചെയ്താൽ വിവാദം ഉണ്ടാകും എന്നാണ് പറഞ്ഞതെന്നും എം എം മണി ആരോപിച്ചു.
പത്തനംതിട്ട: പീരുമേട് സബ്‍ജയിലില്‍ റിമാന്‍ഡിലിരിക്കെ മരിച്ച പ്രതി രാജ്‍കുമാര്‍ കുഴപ്പക്കാരന്‍ തന്നെയെന്ന് ആവര്‍ത്തിച്ച് മന്ത്രി എം എം മണി. രാജ്‍കുമാറിന്‍റെ മരണത്തില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കും. പ്രതി രാജ്‍കുമാറിനെ പൊലീസ് കസ്റ്റഡിയിൽ എടുക്കുന്നതിന് മുൻപ് മർദ്ദനം ഏറ്റിട്ടുണ്ടോ എന്ന് പരിശോധിക്കണം. പൊലീസിനെതിരെ രാവിലെ താൻ നടത്തിയ പരാമർശം മാധ്യമങ്ങൾ വളച്ചൊടിച്ചു. പൊലീസ് തെറ്റ് ചെയ്താൽ വിവാദം ഉണ്ടാകും എന്നാണ് പറഞ്ഞതെന്നും എം എം മണി ആരോപിച്ചു.
തട്ടിപ്പ് നടത്തിയവരെല്ലാം രാജ്കുമാറിനെ മർദ്ദിച്ചെന്നും മരണത്തിൽ പരാതി പറയുന്നവരാണ് തട്ടിപ്പിന് പിന്നിലെന്നും എം എം മണി പത്തനംതിട്ടയില്‍ പറഞ്ഞിരുന്നു. പൊലീസിന്‍റെ ചെയ്തികള്‍ക്ക് സര്‍ക്കാര്‍ മറുപടി പറയേണ്ടിവരുന്നു. സര്‍ക്കാരിന് ചീത്തപ്പേരുണ്ടാക്കാന്‍ പൊലീസ് അവസരം ഉണ്ടാക്കി. പണ്ടത്തെ പൊലീസിനെ പോലെ പ്രവർത്തിച്ചാൽ അതോടെ പൊലീസ് വഷളാകും. നേരെ പ്രവർത്തിക്കേണ്ടത് പൊലീസിന്‍റെ ബാധ്യതയാണ്. പൊലീസ് നേരെ ചൊവ്വെ പ്രവർത്തിച്ചില്ലെങ്കിൽ അത് സര്‍ക്കാരിനും ആഭ്യന്തര വകുപ്പിനും ബാധ്യത ആകുമെന്നും മന്ത്രി നേരത്തേ പറഞ്ഞിരുന്നു.