അറിഞ്ഞുകൂടാത്ത സ്ത്രീകൾക്ക് പരിശീലനം നൽകുന്നത് നല്ലതാണെന്നാണ് തന്റെയും അഭിപ്രായമെന്നും മുകേഷ്

തിരുവനന്തപുരം: അടൂർ ​ഗോപാലകൃഷ്ണനെ പിന്തുണച്ച് എം മുകേഷ് എംഎൽഎ. അടൂർ പറഞ്ഞതൊക്കെയും നല്ല ഉദ്ദേശത്തോടെയാണെന്നും ​ഗുരുക്കന്മാർ പറഞ്ഞ് കൊടുക്കുന്നതിൽ എന്താണ് തെറ്റെന്നും മുകേഷ്. ചെറുപ്പക്കാർ സിനിമയിലേക്ക് കയറി വരണമെന്ന ഉദ്ദേശമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. ഒരു ഇന്റർവ്യൂ നടത്തുകയും ആവശ്യമെങ്കിൽ മൂന്ന് മാസത്തെ പരിശീലനം നൽകണം എന്നുമായിരിക്കാം പറഞ്ഞത്. അറിഞ്ഞുകൂടാത്ത സ്ത്രീകൾക്ക് പരിശീലനം നൽകുന്നത് നല്ലതാണ്. അത് തന്നെയാണ് തന്റെയും അഭിപ്രായമെന്നും മുകേഷ് പറഞ്ഞു.

കഴിഞ്ഞ ദിവസം ന‌ടന്ന ഫിലിം കോൺക്ലേവിന്റെ സമാപന ചടങ്ങിലാണ് അടൂർ ​ഗോപാലകൃഷ്ണൻ വിവാദ പരാമർശം നടത്തിയത്. പട്ടികജാതി വിഭാഗത്തില്‍ നിന്ന് സിനിമയെടുക്കാന്‍ വരുന്നവര്‍ക്ക് പരിശീലനം നല്‍കണമെന്നായിരുന്നു അടൂര്‍ ഗോപാലകൃഷ്ണന്റെ വിവാദ പരാമര്‍ശം. ചലച്ചിത്ര കോര്‍പ്പറേഷന്‍ വെറുതെ പണം നല്‍കരുതെന്നും ഒന്നര കോടി നല്‍കിയത് വളരെ കൂടുതലാണെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. സ്ത്രീകളായത് കൊണ്ട് മാത്രം അവസരം കൊടുക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്ത്രീവിരുദ്ധ പരാമര്‍ശം സ്ത്രീപക്ഷ വിഷയം ചര്‍ച്ച ചെയ്യാന്‍ ലക്ഷ്യമിട്ട കോൺക്ലേവിലാണ് അടൂര്‍ ഗോപാലകൃഷ്ണന്റെ അധിക്ഷേപ പരാമര്‍ശം.