കുഞ്ഞാലിക്കുട്ടി കോൺഗ്രസ് നേതാക്കളുമായി കൂടിയാലോചന നടത്തുന്നില്ല, മന്ത്രിയെ ബന്ധപ്പെടണമെങ്കിൽ ഇടനിലക്കാർ വേണം എന്നുമാണ് കോൺഗ്രസ് യോഗത്തിൽ ഉയർന്നിരുന്ന വിമർശനം. നിയോജകമണ്ഡലം കമ്മിറ്റിയുടെ വിമർശനത്തെ തള്ളി മുതിർന്ന കോൺഗ്രസ് നേതാവ്.
മലപ്പുറം: മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ഉയർന്ന വിമർശനങ്ങളിൽ മലപ്പുറത്തെ കോൺഗ്രസിൽ ഭിന്നാപിപ്രായം. നിയോജകമണ്ഡലം കമ്മിറ്റിയുടെ വിമർശനത്തെ തള്ളി മുതിർന്ന കോൺഗ്രസ് നേതാവ് അനീഷ് കക്കാട്ട് രംഗത്ത് വന്നു. ചിലരുടെ വിമർശനത്തിന് പ്രത്യേക താല്പര്യമുണ്ടെന്നാണ് പ്രതികരണം. കുഞ്ഞാലിക്കുട്ടി കോൺഗ്രസ് നേതാക്കളുമായി കൂടിയാലോചന നടത്തുന്നില്ല, മന്ത്രിയെ ബന്ധപ്പെടണമെങ്കിൽ ഇടനിലക്കാർ വേണം എന്നുമാണ് കോൺഗ്രസ് യോഗത്തിൽ ഉയർന്നിരുന്ന വിമർശനം. മലപ്പുറത്തെ കോൺഗ്രസ് ജനപ്രതിനിധികൾക്ക് സ്വീകരണം നൽകുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച മലപ്പുറം നിയോജകമണ്ഡലം കമ്മിറ്റിയുടെ യോഗത്തിലാണ് കുഞ്ഞാലിക്കുട്ടിക്കെതിരെ വിമർശനം ഉയർന്നത്.
തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ് നേതാക്കളെയും പ്രവർത്തകരെയും കുഞ്ഞാലിക്കുട്ടി പുല്ലുവിലകൽപ്പിക്കാതെ അവഗണിക്കുന്നുവെന്നും ഒരു കാര്യത്തിലും കോൺഗ്രസ് നേതാക്കളുമായി കൂടിയാലോചന നടത്തുന്നില്ലെന്നുമാണ് വിമർശനം ഉയർന്നത്. ഇടനിലക്കാരില്ലാതെ കുഞ്ഞാലിക്കുട്ടിയെ ബന്ധപ്പെടാൻ ആവുന്നില്ല. വികസന ഫണ്ടുകൾ സംബന്ധിച്ച കാര്യങ്ങളിലും യുഡിഎഫിൽ ആലോചനകൾ നടന്നില്ല. പൊതുപരിപാടികളിൽ കോൺഗ്രസ് നേതാക്കൾക്ക് അവഗണനയാണ് ഉണ്ടാവുന്നത്. കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി പ്രതീക്ഷയോടെ പ്രവർത്തിച്ച കോൺഗ്രസ് പ്രവർത്തകർ നിരാശരാണെന്നും യോഗത്തിൽ വിമർശനം ഉയർന്നിരുന്നു.


