ശിവശങ്കർ പുറത്ത് തന്നെ; സസ്‌പെൻഷൻ തുടരാൻ സർക്കാർ തീരുമാനം
സസ്‌പെൻഷൻ കാലാവധി നീട്ടുന്നതിൽ കഴിഞ്ഞ ദിവസം സർക്കാർ കേന്ദ്ര നിലപാട് തേടിയിരുന്നു . കേന്ദ്ര തീരുമാനം വരും മുൻപാണ് സസ്‌പെൻഷൻ നീട്ടിയത്. സസ്പെൻഷെന് നീട്ടിയ കാര്യം സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചു
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്‍റെ സസ്‌പെൻഷൻ തുടരാൻ സർക്കാർ തീരുമാനം. ക്രിമിനൽ കേസിൽ പ്രതി ആയതിനാലാണ് പുതിയ നടപടി. സിവിൽ സർവീസ് ചട്ട ലംഘനത്തിനാണ് ശിവശങ്കറിനെ നേരത്തെ സസ്‌പെൻ്റ് ചെയ്തത്. സസ്‌പെൻഷൻ കാലാവധി നീട്ടുന്നതിൽ കഴിഞ്ഞ ദിവസം സർക്കാർ കേന്ദ്ര നിലപാട് തേടിയിരുന്നു. കേന്ദ്ര തീരുമാനം വരും മുൻപാണ് സസ്‌പെൻഷൻ നീട്ടിയത്. സസ്പെൻഷെന് നീട്ടിയ കാര്യം സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചു.
ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി ശിവശങ്കർ ചട്ടം ലംഘിച്ചുവെന്ന് കണ്ടെത്തിയതോടെ കഴിഞ്ഞ ജൂലൈ 16നാണ് എം ശിവശങ്കർ സസ്പെൻഷനിലായത്. കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ ഓക്ടോബർ 28-നാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് തിരുവനന്തപുരത്തെ സ്വകാര്യ ആയുർവേദ ആശുപത്രിയിൽ നിന്ന് ശിവശങ്കറിനെ അറസ്റ്റ് ചെയ്യുന്നത്. ഗൂഢാലോചനക്കുറ്റമാണ് ശിവശങ്കറിനെതിരെ കസ്റ്റംസും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും ചുമത്തിയത്. 98 ദിവസത്തെ ജയിൽ വാസത്തിന് ശേഷം ഫെബ്രുവരി നാലിനാണ് എം ശിവശങ്കർ ജാമ്യത്തിൽ പുറത്തിറങ്ങിയത്.